ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ച പലരുടെയും നില ഗുരുതരം
കൊൽക്കത്ത: റംസാൻ വ്രതാംരംഭത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷ ബാധയേറ്റു. പശ്ചിമ ബംഗാളിലെ സൗത്ത് 14 പർഗാനാസിലെ പള്ളിയിൽ വെള്ളിയാഴ്ച നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർക്കാണ് കൂട്ടമായി ഭക്ഷ്യവിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യമുണ്ടായതോടെ നിരവധി പേരെ കൊൽക്കത്തയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് വിവരം. പലരുടെയും നില ഗുരുതരമാണ്.
പഖിരാലയ ഗ്രാമത്തിലെ പള്ളിയിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്ത പലർക്കും കഴിഞ്ഞ ദിവസം കനത്ത ഛർദ്ദിയും വയറു വേദനയും അനുഭവപ്പെടുകയായിരുന്നു. പിന്നാലെ നിരവധി പേരെ സമാനമായ ലക്ഷണങ്ങളോടെ പല ആശുപത്രികളിലായി പ്രവേശിപ്പിച്ചു. റംസാൻ മാസത്തിന്റെ ആദ്യ വെള്ളിയായതിനാൽ നിരവധി പേർ പള്ളിയിലെ വിരുന്നിൽ പങ്കെടുത്തിരുന്നു. ഇതാണ് ഭക്ഷ്യവിഷബാധയുടെ വ്യാപ്തി വർദ്ധിപ്പിച്ചത്. സംഭവത്തിൽ അസുഖ ബാധിതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.