യുവതിയോട് ഹിജാബ് അഴിച്ചുമാറ്റാൻ പറഞ്ഞ സംഭവം; പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

Friday 31 March 2023 10:56 AM IST

വെല്ലൂർ: ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവച്ച സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ച തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടക്കുന്നത്. വെല്ലൂ‌ർ കോട്ടയിൽ സന്ദർശനത്തിന് എത്തിയ യുവതിയെയാണ് ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഏഴുപേർ ചേർന്ന് തടഞ്ഞുവച്ചത്. സംഭവത്തിൽ വ്യാപക പ്രതിഷേധം നടന്നതിനെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ ഏഴുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതിൽ 18വയസ് തികയാത്ത കുട്ടിയെ ജുവെെനൽ ഹോമിലേയ്ക്ക് മാറ്റി. എസ് ഇമ്രാൻ പാഷ (23), കെ സന്തോഷ് (22), ഇബ്രാഹിം ബാഷ (24), സി പ്രശാന്ത് (20), അഷ്റഫ് ബാഷ (20), മുഹമ്മദ് ഫെെസൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കോട്ടയ്ക്കുള്ളിൽ പ്രവേശിക്കുന്നവർ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാണ് പ്രതികൾ ഹിജാബ് അഴിച്ചുമാറ്റാൻ അവശ്യപ്പെട്ടത്. ഒഴിഞ്ഞുമാറാൻ ശ്രമിച്ച പെൺകുട്ടിയുടെയും സുഹൃത്തിന്റെയും പിന്നാലെ നടന്ന് ഇവർ ദൃശ്യങ്ങൾ പകർത്തി.

പിന്നീട് ആക്രമിസംഘത്തിൽ ഉൾപ്പെട്ടവർ തന്നെയാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ വെെറലായതോടെ ആക്രമികൾക്കെതിരെ കടുത്ത പ്രതിഷേധം ഉയരുകയായിരുന്നു. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തു. പിടിയിലായവരിൽ കൂടുതൽ പേരും ഓട്ടോ ഡ്രെെവർമാരാണ്. മതവികാരം വ്രണപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.

Advertisement
Advertisement