'ഇന്നസെന്റ് മരിക്കാൻ കാരണം കാൻസറല്ല, അമേരിക്കയിൽ ചികിത്സിക്കാമായിരുന്നിട്ടും അദ്ദേഹം പോകാൻ തയ്യാറായില്ല'; വെളിപ്പെടുത്തലുമായി ഡോക്ടർ
കാൻസർ ചികിത്സ നടന്നിരുന്ന കാലത്ത് നടൻ ഇന്നസെന്റിന്റെ നിലപാടുകളും സമീപനങ്ങളും വെളിപ്പെടുത്തി ഡോക്ടർ വി പി ഗംഗാധരൻ. ഡോക്ടറെ 100 ശതമാനവും വിശ്വസിച്ചാണ് ഇന്നസെന്റ് ചികിത്സ നടത്തിയത്. ഇത് എല്ലാ രോഗികളും അനുവർത്തിക്കേണ്ട ഒന്നാംപാഠമാണെന്നും വി പി ഗംഗാധരൻ പറയുന്നു.
''രോഗത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള വ്യക്തിയായിരുന്നു ഇന്നസെന്റ്. ചികിത്സാകാലത്ത് പലയിടത്ത് നിന്നും പല ഉപദേശങ്ങളും തനിക്ക് കിട്ടിയെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. ചിലർ പറയും മുള്ളൻചക്ക കഴിക്കാൻ, മറ്റ് ചിലർ പറയും ഒറ്റമൂലി പരീക്ഷിക്കാൻ, എല്ലാവരും പറയുന്ന കാര്യങ്ങൾ കേൾക്കും, ആ മുള്ളൻചക്കയും ആത്തച്ചക്കയുമെല്ലാം വീടിന്റെ മൂലക്കൽ കിടപ്പുണ്ട്. ഇതായിരുന്നു ഇന്നസെന്റിന്റെ നിലപാട്. അദ്ദേഹത്തിന്റെ ധാരണകൾ സങ്കൽപ്പിക്കാനാവുന്നതിലും അപ്പുറത്താണ്. അദ്ദേഹത്തിന്റെ പോസിറ്റിവിറ്റി മാത്രമല്ല ആ ധാരണയും മാതൃകയാക്കേണ്ടതാണ്. ''
''ഇന്നസെന്റ് വെറുമൊരു എട്ടാംക്ലാസുകാരനല്ല. പിഎച്ച്‌ഡിക്കാർ പോലും ചെയ്യുന്ന മണ്ടത്തരങ്ങൾ കാണാറുണ്ട്. അതൊന്നും ഇന്നസെന്റ് ചെയ്തില്ല. ചികിത്സയ്ക്കായി അമേരിക്കയിലും പോയില്ല. ലോകത്തിന്റെ ഏത് കോണിൽ കിട്ടുന്ന ചികിത്സയും ഇന്ത്യയിലും കേരളത്തിലും കിട്ടുമെന്നതായിരുന്നു ഇന്നസെന്റിന്റെ അഭിപ്രായം. ജ്യേഷ്ഠൻ അമേരിക്കയിൽ ഡോക്ടറാണ്, എപ്പോൾ വേണമെങ്കിലും ഇന്നസെന്റിന് യു എസിലേയ്ക്ക് പോകാനുള്ള സാഹചര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത വന്നശേഷം പലരും വിളിച്ചു. എല്ലാവർക്കും അറിയേണ്ടത് കാൻസർ മൂലമാണോ ഇന്നസെന്റ് മരിച്ചത് എന്നായിരുന്നു. കാൻസർ കാരണമായിരുന്നില്ല അദ്ദേഹത്തിന്റെ മരണം.'- ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ ഡോ. വി പി ഗംഗാധരൻ പറഞ്ഞു.