വീട്ടമ്മയുടെ രണ്ട് ലക്ഷം രൂപ നിക്ഷേപം തിരികെ നൽകിയില്ല. സൊസൈറ്റിക്കും പ്രസിഡന്റിനും സെക്രട്ടറിക്കും എതിരെ വിധി

Tuesday 04 April 2023 1:44 AM IST

മാള: വീട്ടമ്മയുടെ രണ്ട് ലക്ഷം നിക്ഷേപം തിരികെ നൽകിയില്ല. സൊസൈറ്റിക്കും പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ വിധി. വീട്ടമ്മയുടെ നിക്ഷേപം തിരികെ നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി. കുരുവിലശ്ശേരിയിലുള്ള ആലങ്ങാട്ടുകാരൻ വീട്ടിൽ നബീസ ഇസ്മായിൽ ഫയൽ ചെയ്ത ഹർജിയിലാണ് മാള പഞ്ചായത്ത് റൂറൽ നോൺ അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി, പ്രസിഡന്റ് വടമ തട്ടാൻപറമ്പിൽ വീട്ടിൽ ടി.പി രവീന്ദ്രൻ, സെക്രട്ടറി വടമ കുളങ്ങര മുറ്റത്ത് വീട്ടിൽ കെ.വി ജിജീഷ് എന്നിവർക്കെതിരെ വിധിയായത്. നബീസ ഇസ്മായിൽ ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് നിക്ഷേപങ്ങൾ സൊസൈറ്റിയിൽ നടത്തിയിരുന്നു.

നിക്ഷേപത്തിന് 8.75 ശതമാനം പലിശയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിക്ഷേപ സംഖ്യകൾ പലിശ സഹിതം തിരികെ നൽകിയില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി സാബു, മെമ്പർമാരായ എസ്.ആർ ശ്രീജ, റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി നിക്ഷേപസംഖ്യ 2,00,000 രൂപയും 2017 സെപ്റ്റംബർ ഏഴ് മുതൽ 8.75 ശതമാനം പലിശയും നഷ്ടപരിഹാരമായി 25,000 രൂപയും ചെലവിലേക്ക് 5,000 രൂപയും നൽകാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരനായി എ.ഡി ബെന്നി ഹാജരായി.