തമിഴ്നാട് ലോബിയുടെ ഇടപെടൽ : ഇറച്ചിക്കോഴി ഉത്പാദനം നിറുത്തി ഫാമുകൾ

Wednesday 05 April 2023 12:10 AM IST
ഇറച്ചിക്കോഴി

ആലപ്പുഴ : വിപണിയിൽ തമിഴ്നാട് ലോബിയുടെ ഇടപെടൽ ശക്തമായതോടെ സംസ്ഥാനത്തെ ചെറുകിട ഫാമുകൾ ഇറച്ചിക്കോഴി ഉത്പാദനം നിർത്തുന്നു. ഉത്പാദന ചെലവിന് ആനുപാതികമായ വില ഇറച്ചിക്കോഴിക്ക് ലഭിക്കാത്തതാണ് ഫാമുടകളുടെ പിന്മാറ്റത്തിനു പിന്നിൽ.

ആഭ്യന്തര ഉത്പാദനം കുറച്ചതോടെ കോഴിവിലയും കുത്തനെ ഉയർന്നു. ഒരു കിലോ കോഴിക്ക് കഴിഞ്ഞ മാസം 85 രൂപയായിരുന്നത് ഇന്നലെ 160 രൂപയായി. ചെറുതും വലുതുമായ ആയിരത്തിലധികം ഫാമുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ പകുതി ഫാമുകളേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. സ്വയംതൊഴിൽ പദ്ധതി പ്രകാരം തുടങ്ങിയ ഇറച്ചിക്കോഴി ഫാമുകൾ പലതും വലിയ പ്രതിസന്ധിയിലാണ്.

സംസ്ഥാനത്ത് ആവശ്യമായ ഇറച്ചിക്കോഴിയുടെ 80 ശതമാനവും ഇവിടെത്തന്നെയാണ് ഉത്പാദിപ്പിക്കുന്നതെന്നതിനാൽ തമിഴ്നാടൻ ഇറച്ചിക്കോഴിക്ക് പഴയ ഡിമാൻഡില്ല. എന്നാൽ കുഞ്ഞുങ്ങളുടെ ഉത്പാദനം കൂടുതലും തമിഴ്നാട്ടിലാണ്. കുഞ്ഞിന്റെയും തീറ്റയുടെയും വില തമിഴ്നാട് ലോബികൾ നിയന്ത്രിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരു ദിവസം പ്രായമായ കുഞ്ഞിന് കഴിഞ്ഞമാസം 20 രൂപയായിരുന്നു വില. ഇപ്പോഴത് 25 രൂപയായി വർദ്ധിച്ചു. ലോക്ക് ഡൗണിന് മുമ്പ് 50 കിലോ തീറ്റയ്ക്ക് 1230 രൂപയായിരുന്നത് ഇപ്പോൾ 2300 ആയി കൂടി. 25 രൂപയ്ക്ക് വാങ്ങുന്ന കോഴിയെ പരിപാലിച്ച് 40 ദിവസം പ്രായമാക്കുമ്പോൾ നല്ലൊരു തുക ചെലവഴിക്കേണ്ടി വരും. ഫാമിൽ 80 രൂപയിൽ താഴെ നൽകി മാർക്കറ്റിൽ എത്തിക്കുന്ന കോഴിക്കാണ് കിലോയ്ക്ക് 160 രൂപ വാങ്ങുന്നത്.

കർഷകരെ ചതിച്ച് തമിഴ്നാട് ലോബി

തമിഴ്നാട് ലോബിയാണ് വില നിയന്ത്രിക്കുന്നത്. സംസ്ഥാനത്തെ കർഷകർക്ക് ആവശ്യമായ കോഴിക്കുഞ്ഞുങ്ങളും തീറ്റയും തമിഴ്‌നാട്ടിൽ നിന്നാണ് എത്തുന്നത്. സംസ്ഥാനത്തെ ഫാമുകളിൽ കോഴിയുടെ വില്പന സീസൺ ആരംഭിക്കുമ്പോൾ തമിഴ്നാട് ലോബി കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് ഇറച്ചിക്കോഴി എത്തിക്കുന്നതിതിനാൽ ഇവിടുത്തെ കർഷകർക്ക് സാമ്പത്തിക നഷ്ടമുണ്ടാകും.

ഇറച്ചിക്കോഴി വില (കിലോഗ്രാമിന്)

കോഴി : 160

ഇറച്ചി: 210

തീറ്റ വില (50 കിലോ ചാക്ക്)

കഴിഞ്ഞ വർഷം: 1230

ഇപ്പോൾ: 2300

ഇറച്ചിക്കോഴി കുഞ്ഞിന്റെ വില: 25 രൂപ

"ഇറച്ചിക്കോഴിയുടെ തീറ്റ, കോഴിക്കുഞ്ഞുങ്ങളുടെ വില എന്നിവ നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം. അടിക്കടിയുള്ള തീറ്റവില വർദ്ധനവും കോഴിക്കുഞ്ഞുങ്ങളുടെ വിലവർദ്ധനവും ഫാം ഉടമകളെ നഷ്ടത്തിലാക്കും.

-സുരേഷ് ബാബു, ഫാം ഉടമ

"ഉത്സവ സീസൺ ആകുമ്പോൾ വില ഉയരും. റംസാൻ ലക്ഷ്യമിട്ടുള്ള വിലവർദ്ധനവ് വില്പനയെ ബാധിക്കുന്നുണ്ട്

-പി.ആർ.ഷിഹാബ്, ജില്ലാ സെക്രട്ടറി, ചിക്കൻ മർച്ചന്റ്‌സ് അസോസിയേഷൻ