പ്രധാനമന്ത്രിയുടെ സുരക്ഷ , ചോർത്തിയത് തലസ്ഥാനത്ത്
തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്ക് ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ തയ്യാറാക്കിയ സുരക്ഷാ പദ്ധതി ചോർത്തിയത് തിരുവനന്തപുരം സിറ്റി പൊലീസിൽ നിന്നാണെന്ന് കണ്ടെത്തി. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) അംഗീകരിച്ച സുരക്ഷാ പദ്ധതി ഡി.ജി.പി, എ.ഡി.ജി.പിമാർ, ഐ.ജിമാർ, റേഞ്ച് ഡി.ഐ.ജിമാർ എന്നിവർക്ക് പുറമെ തിരുവനന്തപുരം, കൊല്ലം കമ്മിഷണർമാർക്കും അയച്ചുകൊടുത്തിരുന്നു. തിരുവനന്തപുരം കമ്മിഷണർക്ക് അയച്ച റിപ്പോർട്ട് അദ്ദേഹം അസി.കമ്മിഷണർമാർക്കും ഇൻസ്പെക്ടർ റാങ്കിലുള്ള എസ്.എച്ച്.ഒമാർക്കും കൈമാറി. ഇതോടെയാണ് പദ്ധതി ചോർന്നതെന്നാണ് ഇന്റലിജൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഏതാനും വർഷങ്ങളായി പൊലീസിന്റെ സുരക്ഷ സംബന്ധിച്ച രൂപരേഖ തുടർച്ചയായി തിരുവനന്തപുരം സിറ്റി പൊലീസിൽ നിന്ന് ചോരുന്നതായി ഇന്റലിജൻസ് കണ്ടെത്തി. ശബരിമലയിൽ സ്ത്രീപ്രവേശനം സംബന്ധിച്ച പ്രക്ഷോഭകാലത്ത് സുരക്ഷ, തൃശൂർ പൂരം, ചില വി.ഐ.പികളുടെ സന്ദർശനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും സമാനമായി ചോർത്തിയിരുന്നു. തിരുവനന്തപുരം സിറ്റിയിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തി. ജില്ലാ തല സൂക്ഷ്മ പ്ലാൻ തയ്യാറാക്കാനായാണ് എസ്.പി.ജി അംഗീകരിച്ച പ്രധാനമന്ത്രിയുടെ സുരക്ഷാ പദ്ധതി എസ്.എച്ച്.ഒ വരെയുള്ള ഉദ്യോഗസ്ഥർക്ക് കൈമാറിയതെന്നാണ് സിറ്റി പൊലീസിലെ ഉന്നതൻ ഇന്റലിജൻസിനെ അറിയിച്ചത്.
ഒഫിഷ്യൽ സീക്രട്ട്സ് ആക്ട് (ഔദ്യോഗിക രഹസ്യ നിയമം) പ്രകാരം കേസെടുക്കുകയും ചോർത്തിയവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്യാം. ഇപ്രകാരം കേസെടുക്കണമെന്ന് ഇന്റലിജൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചോർത്തിയവരെ കണ്ടെത്താൻ സൈബർ വിഭാഗവുമായി ചേർന്നാണ് ഇന്റലിജൻസിന്റെ പ്രത്യേക സംഘം അന്വേഷിക്കുന്നത്.
ജപ്പാൻ മോഡൽ ആക്രമണം ലക്ഷ്യം?
പൊതുപരിപാടിക്കിടെ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്കുനേരേയുണ്ടായുണ്ടായ ആക്രമണത്തിന്റെ മാതൃകയിൽ ഇവിടെയും ആക്രമണത്തിന് ലക്ഷ്യമിട്ടെന്നാണ് ഇന്റലിജൻസിന്റെ സംശയം. അവിടെ പ്രധാനമന്ത്രിക്കു നേരെ പൈപ്പ്ബോംബെറിയുകയായിരുന്നു. സുരക്ഷാഏജൻസികൾ അദ്ദേഹത്തെ സുരക്ഷിതമായി മാറ്റി. അതിനാലാണ് കൊച്ചിയിലെ റോഡ് ഷോയ്ക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തുന്നത്.
ചോർന്ന റിപ്പോർട്ടിൽ ഇന്റലിജൻസ്: പ്രധാനമന്ത്രിക്ക് ഭീഷണി ഗുരുതരം
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തിൽ ഗുരുതര സുരക്ഷാ ഭീഷണിയുണ്ടെന്ന് ചോർന്ന സുരക്ഷാ പദ്ധതിയിൽ ഇന്റലിജൻസ് വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട്, പി.ഡി.പി, വെൽഫയർ പാർട്ടി, മാവോയിസ്റ്റുകൾ തുടങ്ങിയ സംഘടനകളിൽ നിന്നാണ് പ്രധാനമായും ഭീഷണി. അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാറിന്റെ നിർദ്ദേശം.
വടക്കു പടിഞ്ഞാറൻ മേഖലയിലെ അതിർത്തി സംഘർഷവും പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളാണ്. കേരളത്തിന്റെ തീരദേശ മേഖലയിലൂടെ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘടനകൾ നുഴഞ്ഞു കയറാൻ സാധ്യതയുണ്ട്. കേരളത്തിലെ യുവതികൾ ഉൾപ്പെടെയുള്ളവർ ഐസിഎസ്, ജബത് നുസ്റ തുടങ്ങിയ സംഘടനകളിൽ ചേർന്നിട്ടുണ്ട്. കണ്ണൂരിലെ കനകമലയിൽനിന്ന് ചില യുവാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതും ഗൗരവമായി കാണണമെന്ന് ഇന്റലിജൻസ് മേധാവി വിശദീകരിക്കുന്നു.
രാജ്യത്തു നിരോധിച്ച പോപ്പുലർ ഫ്രണ്ടിന് കേരളത്തിൽ വേരോട്ടമുണ്ട് എന്നത് പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയാണ്. പി.ഡി.പിയുടെയും വെൽഫെയർ പാർട്ടിയുടെയും ഭീഷണികളും ഗൗരവമായി കാണണം. ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം. കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാന ഏജൻസികളും നടത്തിയ തിരിച്ചടിയിൽ നിരവധി മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റ് മേഖലയിൽനിന്നും വടക്ക് കിഴക്കൻ മേഖലയിൽനിന്നും തൊഴിലാളികളായി കേരളത്തിലേക്ക് എത്തിയവരിൽ ചെറിയൊരു ശതമാനവും സുരക്ഷാ ഭീഷണി ഉയർത്തുന്നു.
മാവോയിസ്റ്റ് അനുഭാവമുള്ളവർ അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തിൽ കടന്നുകയറി കേരളത്തിൽ പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. ആത്മഹത്യാ സ്ക്വാഡിനെ ഉപയോഗിച്ച് പ്രധാനമന്ത്രിയെ വധിക്കുമെന്നാണ് മലയാളത്തിലുള്ള ഭീഷണിക്കത്ത്.
പ്രധാനമന്ത്രിക്കുനേരെ ഉയരാൻ സാധ്യതയുള്ള പ്രതിഷേധങ്ങളുടെയും കരിങ്കൊടി പ്രകടനങ്ങളുടെയും വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കണം. കേരളത്തിൽ സി.പി.എമ്മും ആർ.എസ്.എസുമായി നിലനിൽക്കുന്ന ശത്രുത, വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർക്കാരിനോടുള്ള പ്രതിഷേധം, കേരളത്തിലുള്ളവർക്ക് ഐസിസുമായുള്ള ബന്ധം ഇതെല്ലാം ഗൗരവത്തോടെ കാണണം. പ്രാദേശിക സാഹചര്യങ്ങളും സുരക്ഷയ്ക്കായി കണക്കിലെടുക്കണം- ഇന്റലിജൻസ് മേധാവി നിർദ്ദേശിച്ചു.