കുട്ടികളെ കെട്ടിയിട്ട് കാലിലും തോളിലും ടാറ്റൂ ചെയ്യിച്ചു, പണിയാകുമെന്നറിഞ്ഞതോടെ തൊലി മുറിച്ച് മാറ്റി, ക്രൂരമായി ഉപദ്രവിച്ചു; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ
വാഷിംഗ്ടൺ: കുട്ടികളെ നിർബന്ധിച്ച് ടാറ്റൂ ചെയ്യിച്ചതിന് അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. കുട്ടികളെ കെട്ടിയിട്ട്, വായ ടേപ്പുകൊണ്ട് മൂടി, കണ്ണ് കെട്ടിയ ശേഷമായിരുന്നു 27കാരിയായ അമ്മ മേഗൻ മേ ഫാറും 23കാരനായ രണ്ടാനച്ഛൻ ഗണ്ണർ ഫാറും ടാറ്റൂ ചെയ്യിപ്പിച്ചത്. പിടിക്കപ്പെടുമെന്ന് മനസിലായതോടെ ടാറ്റു മായ്ക്കാനുള്ള ശ്രമങ്ങളും ഇവർ നടത്തി.
അഞ്ചും ഒമ്പതും വയസുള്ള കുട്ടികളുടെ കാലിലും തോളിലുമാണ് ടാറ്റൂ ചെയ്തിരുന്നത്. ഇവരുടെ യഥാർത്ഥ അച്ഛനാണ് ബാലപീഡനം നടന്നെന്നാരോപിച്ച് പരാതി നൽകിയത്. ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസ് ഉടൻ വിഷയത്തിലിടപെട്ടു. അന്വേഷണം നടക്കുന്ന വിവരം അറിഞ്ഞതോടെ മേഗനും ഗണ്ണറും ചേർന്ന് ടാറ്റൂ മായ്ക്കുന്നതിനായി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ആഴത്തിലുള്ള മുറിവുകളാണ് കുട്ടികളുടെ ദേഹത്ത് ഉണ്ടായിരുന്നത്. ടാറ്റൂ ചെയ്ത ഭാഗത്ത് തൊലി മുഴുവൻ നീക്കാനാണ് ഇവർ ശ്രമം നടത്തിയത്.
തൊലി അടർത്തി മറ്റി തെളിവ് നശിപ്പിക്കാനായിരുന്നു നീക്കമെന്ന് ഇരുവരും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മുറിവിൽ നാരങ്ങാ നീരും പുരട്ടിയിരുന്നു. ടാറ്റൂ ചെയ്യാൻ ഉപയോഗിച്ച സാധനങ്ങൾ ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.