ആശങ്കപ്പെട്ടത് സംഭവിച്ചു, അരിക്കൊമ്പൻ വീണ്ടും നാട്ടിലിറങ്ങി; റേഷൻ കട തകർത്തു, അരിയെടുക്കാനാകാതെ മടങ്ങി
കുമളി: വീണ്ടും ജനവാസ മേഖലയിലിറങ്ങി റേഷൻ കട ആക്രമിച്ച് അരിക്കൊമ്പൻ. തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ്റിലെ റേഷൻകടയാണ് ആക്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരിയെടുക്കാനായില്ല. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഘമല ഭാഗത്തായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്.
മേഘമലയിൽ നിന്ന് ഏകദേശം ഒൻപത് കിലോമീറ്ററോളം ദൂരെയാണ് മണലാർ എസ്‌റ്റേറ്റ്. തകരം കൊണ്ടുണ്ടാക്കിയ ജനലാണ് ആന തകർത്തത്. ഈ സമയം ആളുകളൊന്നും സമീപമുണ്ടായിരുന്നില്ലെങ്കിലും ഇവിടെ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇതൊന്നും ആക്രമിച്ചിട്ടില്ല.
റേഷൻ കട ആക്രമിച്ച ശേഷം അരിക്കൊമ്പൻ വനത്തിലേക്ക് പോയെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞമാസമാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടിയത്. തുടർന്ന് പെരിയാർ കടുവ സങ്കേതത്തിൽ വിട്ടത്.