അരവണയിൽ കീടനാശിനിയുള്ള ഏലക്ക;  ഗുണനിലവാരം  പരിശോധിക്കാൻ  സുപ്രീം കോടതി  ഉത്തരവ്

Monday 15 May 2023 2:40 PM IST

ന്യൂഡൽഹി: ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണയിൽ കീടനാശിനിയുള്ള ഏലക്കയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള ഹെെെക്കോടതി വില്പന തടഞ്ഞ അരവണയുടെ ഗുണനിലവാരം പരിശോധിക്കാൽ സുപ്രീം കോടതി ഉത്തരവ്. ഈ അരവണ മനുഷ്യർക്ക് കഴിക്കാൻ കഴിയുന്നതാണോ എന്ന് പരിശോധിക്കാനും സുപ്രീം കോടതി നിർദേശിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കർശിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കണം പരിശോധന നടത്തേണ്ടത്. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെക്കൊണ്ട് പരിശോധന നടത്തണമെന്നും റിപ്പോർട്ട് ബോർഡ് സുപ്രീം കോടതിയ്ക്ക് കെെമാറണമെന്നും കോടതി നിർദേശിച്ചു.

ഏലക്കയിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടർന്ന് ആറ് ലക്ഷത്തിലധികം ടിൻ അരവണയുടെ വില്പനയാണ് കേരള ഹെെക്കോടതി തട‌‌ഞ്ഞത്. ഈ അരവണയിൽ പരിശോധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. ദേവസ്വം ബോർഡിന് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരി, അഭിഭാഷകരായ പി എസ് സുധീർ, ബിജു ജി എന്നിവർ ഹാജരായി. ഈ അരവണ ഇനി ഭക്തർക്ക് വില്പന നടത്താൻ ആലോചിക്കുന്നില്ലെന്ന് ബോർഡ് കോടതിയെ അറിയിച്ചു. ഭക്തർക്ക് പ്രസാദം നൽകുന്നത് എങ്ങനെ വ്യാപാരമായി കണക്കാക്കാനാകുമെന്ന് വാദം കേൾക്കലിനിടെ ജസ്റ്റിസ് സി ടി രവികുമാർ ആരാഞ്ഞു. തുടർന്ന് ഹെെക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.