അനധികൃത സ്വത്ത് സമ്പാദനം; കെ എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസിന് ഹൈക്കോടതി സ്റ്റേ

Wednesday 24 May 2023 3:54 PM IST

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ സ്റ്റേ ചെയ്തു. സിപിഎം പ്രാദേശിക നേതാവിന്റെ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്തിരുന്ന എഫ്‌ഐആർ ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മൂന്ന് മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. നേരത്തേ പ്ലസ് ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്ഐർആർ റദ്ദാക്കിയിരുന്നു.

പ്രാദേശിക സിപിഎം നേതാവും അഭിഭാഷകനുമായ എം ആർ ഹരീഷിന്റെ പരാതിയിലാണ് കോഴിക്കോട് വിജിലൻസ് കോടതി കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താനും ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്താനായാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും ഉത്തരവിട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉൾപ്പെടെ നിർമിച്ചു എന്നായിരുന്നു പരാതി. ഇത് പ്രകാരം പ്രാഥമികാന്വേഷണം നടത്തിയതിന് ശേഷമാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

ഇതിന് ശേഷം ഷാജിയുടെ വസതിയിലും മറ്റും പരിശോധന നടക്കുകയും കുറച്ച് തുക കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ എഫ്‌ഐആർ തന്നെ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഷാജി ഹൈക്കോടതിയെ സമീപിച്ചു. ഇതിലാണിപ്പോൾ കോടതി വിധി വന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ കോഴിക്കോട് വിജിലൻസ് കോടതിയിൽ നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള നിയമനടപടികളും അവസാനിപ്പിക്കണമെന്നും ഷാജി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

തന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ നടപടിയാകാത്തതും കെ എം ഷാജി കോടതിയിൽ ചൂണ്ടിക്കാട്ടി. നോട്ടീസ് നൽകാതെ പല തവണ വിളിച്ചു വരുത്തി എന്നും പരാതിയിലുണ്ടായിരുന്നു.