ഇന്ത്യയിലേയ്ക്ക് വരൂ ലോകകപ്പും കാണാം ദീപാവലിയും ആഘോഷിക്കാം; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയെ ക്ഷണിച്ച് മോദി

Wednesday 24 May 2023 4:29 PM IST

ന്യൂഡൽഹി: ഓസ്‌ട്രേലിയയിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വ‌ർഷം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പും ദീപാവലി ആഘോഷവും കാണാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചു. ഒക്‌ടോബർ - നവംബർ മാസങ്ങളിലാണ് ഇന്ത്യയിൽ ലോകകപ്പ് നടക്കാനിരിക്കുന്നത്. നവംബർ 12നാണ് ദീപാവലി ആഘോഷിക്കുന്നത്.

മൂന്ന് ദിവസത്തെ ഓസ്‌ട്രേലിയ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി സിഡ്നിയിൽ ആൽബനീസുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം നടന്ന സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. 'ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പ് കാണാൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെയും എല്ലാ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ആരാധകരെയും ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുന്നു. ആ സമയത്ത് ഇന്ത്യയിൽ മഹത്തായ ദീപാവലി ആഘോഷം നടക്കുന്നുണ്ടെന്നും നിങ്ങൾക്ക് അതും കാണാനാകുമെന്നും' അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്‌ച പാപ്പുവ ന്യൂഗിനിയിൽ നിന്ന് സിഡ്നിയിൽ എത്തിയ പ്രധാനമന്ത്രിയെ ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മിഷണർ ബാരി ഒ ഫാരലും മറ്റും ചേർന്ന് സ്വീകരിച്ചു. ഇന്നലെ സിഡ്‌നിയിലെ കമ്പനി സി. ഇ. ഒമാരുമായും കലാകാരന്മാരുമായും ശാസ്‌തജ്ഞരുമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ദ്ധരുമായും ചർച്ച നടത്തി.

അതേസമയം, ഒരു വിദേശ നേതാവിന് ഓസ്‌ട്രേലിയയിൽ കിട്ടാവുന്ന ഏറ്റവും വലിയ സ്വീകരണമാണ് മോദിയ്ക്ക് ലഭിച്ചത്. പ്രിയ സുഹൃത്തേ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ചൈതന്യം താങ്കൾ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നിരിക്കുന്നു എന്ന് പറഞ്ഞാണ് ആൽബനീസ് മോദിയെ സ്വാഗതം ചെയ്‌തത്. തുടർന്ന് അദ്ദേഹം മോദിയെ വിഖ്യാത അമേരിക്കൻ ഗായകൻ ബ്രൂസ് സ്‌പ്രിംഗ്സ്റ്റീനിനോട് ഉപമിച്ചു. മോദി എവിടെ പോയാലും റോക്ക് താരത്തിന്റെ സ്വീകരണമാണ്. ഈ വേദിയിൽ ഞാൻ അവസാനം കണ്ടത് ബ്രൂസ് സ്‌പ്രിംങ്സ്റ്റീനിന്റെ പ്രകടനമാണ്. അദ്ദേഹത്തിന് പോലും ഇത്ര വലിയ സ്വീകരണം ലഭിച്ചില്ല. പ്രധാനമന്ത്രി മോദിയാണ് ബോസ്.

മോദിയെ കാണാൻ വിമാനത്തിലും ബസുകളിലും ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് സിഡ്‌നിയിലേക്ക് ഒഴുകിയെത്തിയത്. മെൽബണിലെ ആരാധകർ ക്വാന്റാസ് എയർലൈൻസിന്റെ വിമാനം മോദി എയർവേസ് എന്ന് പേരിട്ട് ചാർട്ടർ ചെയ്‌താണ് എത്തിയത്. ക്വീൻസ്‌ലൻഡിൽ നിന്ന് മോദി എക്സ്‌പ്രസ് എന്ന പേരിൽ നിരവധി ബസുകളും വന്നു.

.

Advertisement
Advertisement