സാമ്പാറിന്റെ അംശമുണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം പെൺകുട്ടിയുടെ മുഖത്ത് വലിച്ചെറിഞ്ഞു; ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി 'ബൈനറി'യുടെ അണിയറപ്രവർത്തകർ
നടൻ ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി 'ബൈനറി' ചിത്രത്തിന്റെ അണിയറപ്രവർത്തകർ. സിനിമയുടെ ഷൂട്ടിംഗിനിടെ ജോയ് മാത്യുവിൽ നിന്ന് നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് വെളിപ്പെടുത്തി സിനിമയുടെ സംവിധായകൻ ജാസിക് അലി, സഹനിർമാതാവ് രാജേഷ് ബാബു എന്നിവരാണ് രംഗത്തെത്തിയത്.
സിനിമയിൽ അഭിനയിച്ച താരങ്ങൾ പ്രൊമോഷനുവേണ്ടി സഹകരിച്ചില്ല. ജോയ് മാത്യു പ്രൊമോഷനിൽ സഹകരിക്കാത്തതിനെക്കുറിച്ച് ഞാൻ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടിരുന്നു. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ചർച്ച ചെയ്യുന്ന ജോയ് മാത്യു എന്റെ വാക്കുകളോട് പ്രതികരിച്ചിട്ടില്ല. ഷിജോയ് വർഗീസ്, കൈലാഷ് അടക്കമുള്ള താരങ്ങൾ ഈ സിനിമയിലുണ്ട്. അവരും പ്രൊമോഷന് സഹകരിച്ചില്ല. മുഴുവൻ പ്രതിഫലവും വാങ്ങിയ ശേഷമാണ് അവർ അഭിനയിക്കാൻ വരുന്നത്. ഒരു രൂപ കുറഞ്ഞാൽ പോലും വരില്ല. സിനിമയ്ക്ക് വേണ്ടി എന്തുവേണമെങ്കിലും ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടാണ് പൈസ പറയുന്നത്.ഇനിയെങ്കിലും ഇവരിൽ നിന്നൊക്കെ കരാർ ഒപ്പിട്ട് വാങ്ങണമെന്നുമാത്രമാണ് ഇതിലേക്ക് പുതുതായി ഇറങ്ങാൻ പോകുന്നവരോട് പറയാനുള്ളത്. - ജാസിക്ക് അലി മാദ്ധ്യമങ്ങളോട് പറഞ്ഞു.
'രണ്ടാമത്തെ ഷെഡ്യൂൾ മുടങ്ങുന്ന അവസ്ഥയുണ്ടായി. ആദ്യത്തെ നിർമാതാവാണ് ജോയ് മാത്യുവിനെ ചെന്നുകണ്ടത്. തിരക്കഥ വായിച്ചപ്പോൾ കൊള്ളാമെന്ന് പറഞ്ഞു. എന്നാൽ ലൊക്കേഷനിലെത്തിയപ്പോൾ സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു. ഡയലോഗ് മാറ്റിയെഴുതണം, എനിക്ക് ചെയ്യാൻ പറ്റില്ലെന്നൊക്കെ പറഞ്ഞു. ഒൻപത് മാസത്തോളം കഷ്ടപ്പെട്ടെഴുതിയ സ്‌ക്രിപ്റ്റ് മാറ്റിയെഴുതുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കൈലാഷും അനീഷ് രവിയും ചേർന്ന് തിരക്കഥ തിരുത്തിയെഴുതി. മൂന്ന് ദിവസം വരാമെന്ന് പറഞ്ഞ ജോയ് മാത്യു അരദിവസം മാത്രമാണ് വന്നത്. കോസ്റ്റ്യൂമിൽ സാമ്പാറിന്റെ അംശമുണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനറായ പെൺകുട്ടിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഈ കാമറയിൽ സിനിമയെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. ഒരു നടന് ഇത് പറയേണ്ട കാര്യമുണ്ടോയെന്ന് എനിക്കറിയില്ല. ചിത്രത്തിൽ അഭിനയിച്ചവരൊന്നും വലിയ താരങ്ങളല്ല. അവരെവച്ച് സാറ്റലൈറ്റ്, ഒടിടി ബിസിനസൊന്നും നടക്കില്ല. സിനിമ പ്രമോട്ട് ചെയ്യുകയെന്നുള്ളത് അവരുടെ ഉത്തരവാദിത്തമാണ്. അതുണ്ടായില്ല.'- രാജേഷ് ബാബു ആരോപിച്ചു.