ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം; 18കാരിയുടെ പരാതിയിൽ 60കാരൻ ഇൻസ്‌ട്രക്‌ടർ അറസ്റ്റിൽ

Sunday 28 May 2023 9:23 AM IST

കോഴിക്കോട്: ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്‌ട്രക്‌ടർ അറസ്റ്റിൽ. പതിനെട്ടുകാരിയുടെ പരാതിയിൽ പേരാമ്പ്ര സ്വാമി ഡ്രൈവിംഗ് സ്‌കൂളിലെ ഇൻസ്‌ട്രക്‌ടറായ അനിൽ കുമാറാണ് (60) അറസ്റ്റിലായത്. ഇയാളെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.

മേയ് ആറിനും 25നുമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കാറിൽ പരിശീലനം നൽകുന്നതിനിടെ മോശമായ രീതിയിൽ ശരീരത്തിൽ സ്‌പർശിച്ചെന്നും മോശമായി സംസാരിച്ചെന്നുമാണ് യുവതിയുടെ പരാതി.

അതേസമയം, മറ്റൊരു സംഭവത്തിൽ കൊല്ലത്ത് ഡ്രൈവിംഗ് ഇൻസ്‌‌ട്രക്‌ടർക്കെതിരെ ഇക്കഴിഞ്ഞ മാർച്ചിൽ കേസെടുത്തിരുന്നു. ഡ്രൈവിംഗ് സ്‌കൂളിൽ പഠിക്കാനെത്തിയ യുവതിയെ ഇൻസ്ട്രക്ടർ സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് ക്രൂരമായി അടിച്ച് പരിക്കേൽപ്പിച്ചെന്നായിരുന്നു പരാതി. കൊല്ലം ആശ്രാമം വൈദ്യശാല സ്വദേശി ഷംനയാണ് പരാതി നൽകിയത്.

തുടക്കം മുതൽ ഇൻസ്ട്രക്ടറായ യുവതി ഡ്രൈവിംഗ് പഠനത്തിനിടെ ഷംനയെ ഉപദ്രവിക്കുമായിരുന്നു. പഠനത്തിന്റെ ഭാഗമെന്ന് കരുതി ആദ്യമൊന്നും ഷംന ഉപദ്രവം അത്ര കാര്യമാക്കിയില്ല. ഉപദ്രവം പിന്നീട് ക്രൂരമായ മർദ്ദനത്തിലേക്ക് കടന്നപ്പോഴായിരുന്നു പരാതി നൽകിയത്. ഇടത്തേ തോളിൽ പലതവണ ആഞ്ഞടിച്ചു. സഹിക്കവയ്യാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകുമെന്ന് ഷംന പറഞ്ഞു. തുടർന്ന് അടി കൊണ്ട് തിണിർത്ത ഭാഗത്ത് ബാം പുരട്ടിക്കൊടുത്തു. എന്നാൽ തൊട്ടടുത്ത ദിവസവും സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് നേരത്തേ പരിക്കേൽപ്പിച്ച അതേ ഭാഗത്ത് തന്നെ വീണ്ടും അടിച്ചു. ഇതോടെയാണ് പൊലീസിൽ പരാതി നൽകാൻ ഷംന തയ്യാറായത്.

Advertisement
Advertisement