വിവാഹത്തലേന്ന് ബന്ധുവിന്റെ സഹായത്തോടെ കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
ലക്നൗ: ഒളിച്ചോട്ടത്തിനിടയിൽ കമിതാക്കൾക്കും യുവതിയുടെ ബന്ധുവിനും വാഹനാപകടത്തിൽ ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം. മിർസാപൂർ സ്വദേശികളായ റാണി (21), കരൺ (21), വികാസ് (21) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. ഞായറാഴ്ചയായിരുന്നു റാണിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
പ്രയാഗ്‌രാജ് സ്വദേശിയായിരുന്നു റാണിയുടെ പ്രതിശ്രുത വരൻ. എന്നാൽ ഇരുപത്തിയൊന്നുകാരി പ്രദേശവാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. റാണിയുടെ ബന്ധുവിന്റെ സുഹൃത്തുകൂടിയായിരുന്നു ഈ യുവാവ്. വിവാഹത്തലേന്ന് ഒളിച്ചോടാൻ മൂവർ സംഘം പദ്ധതിയിട്ടു.
ശനിയാഴ്ച കരണും വികാസും ബൈക്കിൽ റാണിയുടെ വീട്ടിലെത്തി. തുടർന്ന് മൂവർസംഘം മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു. മൂന്ന് പേരും ഒരു ബൈക്കിലായിരുന്നു യാത്ര ചെയ്തത്. അതും നല്ല സ്പീഡിൽ. വീട്ടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.