ജനത്തിന് വീണ്ടും ഇരുട്ടടി, സംസ്ഥാനത്ത് ജൂൺ ഒന്നു മുതൽ വൈദ്യുതി നിരക്ക് കൂടും, യൂണിറ്റിന് 19 പൈസയുടെ വർദ്ധന
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് പത്ത് പൈസ ഇന്ധന സർചാർജ് ഈടാക്കാൻ കെ.എസ്.ഇ,ബി ഉത്തരവിറക്കി. റഗുലേറ്ററി കമ്മിഷൻ നേരത്തെ അനുവദിച്ച 9 പൈസയ്ക്ക് പുറമേയാണ് പുതിയ വർദ്ധന നടപ്പാക്കുന്നത്.
സർചാർജായ നിലവിലെ 9 പൈസ ആറ് മാസം കൂടി തുടർന്നാൽ മതിയെന്ന് ഇന്ന് റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. ഇതു തള്ളിയാണ് രായ്ക്കുരാമാനം ഉത്തരവിറക്കിയത്.
പുതിയ നിയമപ്രകാരം അതത് മാസത്തെ നഷ്ടം നികത്താൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ തന്നെ പത്തുപൈസ വരെ യൂണിറ്റിന് സർചാർജ്ജ് ഈടാക്കാം. ഇതും കൂട്ടിച്ചേർത്താണ് 19 പൈസ അധികം പിരിക്കുന്നത്. ജൂലായ് മുതൽ വൈദ്യുതി നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മിഷൻ ഉത്തരവ് ഈ മാസം വരാനിരിക്കുകയുമാണ്.
അധികവിലയ്ക്ക് വൈദ്യുതി വാങ്ങിയ നഷ്ടം നികത്താൻ ജൂൺ ഒന്നു മുതൽ യൂണിറ്റ് വൈദ്യുതി നിരക്കിൽ 20പൈസ സർചാർജ് ഈടാക്കാനുള്ള തീരുമാനമാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇന്നലെ തടഞ്ഞത്. 9 പൈസ ആറ് മാസം കൂടി ഈടാക്കാം . ഇത് മൂലം കെ.എസ്.ഇ.ബിയുടെ നഷ്ടം തീർന്നില്ലെങ്കിൽ ഒക്ടോബറിൽ വീണ്ടും അപേക്ഷ നൽകാനും നിർദ്ദേശിച്ചു. ഇതൊന്നും പക്ഷേ ചെവിക്കൊണ്ടില്ല.