സി.പി.എം നേതാക്കൾ പണം വാങ്ങിയെന്ന് വ്യവസായി
കളമശേരി: സി.പി.എമ്മിനെ സഹായിച്ച തനിക്കെതിരെ വ്യക്തിഹത്യയ്ക്കും തന്റെ സ്ഥാപനങ്ങളെ നശിപ്പിക്കാനും ഏതാനും പ്രാദേശിക നേതാക്കൾ ശ്രമിക്കുമ്പോൾ നേതൃത്വം മൗനം വെടിഞ്ഞ് വ്യവസായങ്ങൾ പൂട്ടിക്കുന്ന ഗുണ്ടാ, മാഫിയ സംഘങ്ങളെ മാറ്റിനിറുത്തണമെന്ന് ഫാൽക്കൺ മാനേജിംഗ് ഡയറക്ടർ എൻ.എ. മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.
പ്രാദേശിക നേതാക്കൾക്ക് പണതവണ പണം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏലൂർ മുനിസിപ്പൽ സെക്രട്ടറിയെ മാറ്റാനെന്നു പറഞ്ഞ് 50,000 രൂപ വാങ്ങി. ഒരു നേതാവ് ജെ.സി.ബി നന്നാക്കാനും മറ്റാവശ്യങ്ങൾക്കും പണം വാങ്ങിയതിന്റെ കണക്ക് കൈയിലുണ്ട്. കളമശേരിയിൽ ഓഫീസ് നിർമ്മാണത്തിന് ആദ്യം രണ്ടര ലക്ഷവും, പിന്നീട് 47,000, 27,000 രൂപ വീതവും വാങ്ങി. എല്ലാ മാസവും പാർട്ടി ലെറ്റർ ഹെഡിൽ കത്ത് നൽകി ഓട്ടോറിക്ഷ ഡ്രൈവറെക്കൊണ്ട് സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഒരു നേതാവ് പണം വാങ്ങിയിട്ടുണ്ട്. എല്ലാ ഇടപാടുകളുടെയും തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.