യാത്രയ്‌ക്ക് മുൻപ് ഭയമുണ്ടെന്ന് അറിയിച്ചു, എന്നിട്ടും പിതാവിനൊപ്പം പോയത് ലോക പിതൃദിനത്തിൽ അച്ഛനെ സന്തോഷിപ്പിക്കാൻ, നോവായി ടൈറ്റാനിലെ 19കാരൻ സുലേമാന്റെ വിടവാങ്ങൽ
ന്യൂയോർക്ക്: ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ കാണാൻ പുറപ്പെട്ട ടൈറ്റാൻ സമുദ്രപേടകം തകർന്ന് മരണമടഞ്ഞ 19കാരൻ സുലേമാൻ ദാവൂദ് യാത്രയെ ഭയപ്പെട്ടിരുന്നതായി വിവരം. യാത്ര പുറപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപുതന്നെ സമുദ്രപേടകത്തിലെ യാത്രയിൽ സുലൈമാൻ ഭയപ്പെട്ടിരുന്നുവെന്നും സമുദ്രത്തിനടിയിലെ യാത്രയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നുവെന്നുമാണ് സൂചനകൾ. യാത്രയിൽ സുലേമാൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായാണ് ഒരു ബന്ധു അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളെ അറിയിച്ചത്.
ബ്രിട്ടീഷ്-പാകിസ്ഥാനി ബിസിനസുകാരനും ശതകോടീശ്വരനുമായ ഷെഹസാദ ദാവൂദിന്റെ(48) മകനാണ് സുലേമാൻ. പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ആഗോള ബിസിനസ് സ്ഥാപനമായ എൻഗ്രോയുടെ വൈസ് ചെയർമാനായിരുന്നു ഷെഹസാദ. ഗ്ളാസ്‌ഗോയിലെ സ്‌ട്രാത്ക്ളൈഡ് സർവകലാശാലയിലെ ബിസിനസ് സ്‌കൂളിൽ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്നു സുലേമാൻ.
ഭയമുണ്ടായിരുന്നെങ്കിലും ലോക പിതൃ ദിനത്തിൽ അച്ഛനെ സന്തോഷിപ്പിക്കാൻ സുലേമാൻ തയ്യാറായെന്ന് ഷെഹസാദയുടെ സഹോദരിയായ അസ്‌മേ ദാവൂദ് പറഞ്ഞു. ഷെഹസാദ ദാവൂദിനും സുലേമാനും പുറമേ സമുദ്രപേടകം നിയന്ത്രിച്ചിരുന്ന ഓഷ്യൻഗേറ്റ് സിഇഒ സ്‌റ്റോക്‌ടൺ റഷ്(61), ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്(58),ഫ്രഞ്ച് ഗവേഷകൻ പോൾ ഹെൻട്രി നർജിയോലെറ്റ് (77) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ടൈറ്റാനിലുണ്ടായിരുന്നവരെല്ലാം മരിച്ചതായി അമേരിക്കൻ നാവികസേനയും ടൈറ്റാന്റെ ഉടമകളായ ഓഷ്യൻ ഗേറ്റ് എക്‌സ്‌പെഡീഷൻസും സ്ഥിരീകരിച്ചു. എന്നാൽ ഇവരുടെ ശരീരം ലഭിച്ചിട്ടില്ല. ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾക്ക് സമീപത്തായി ടൈറ്റാന്റെയും അവശിഷ്‌ടങ്ങൾ വ്യാഴാഴ്‌ച കണ്ടെത്തിയിരുന്നു.