കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം; പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പൊലീസുകാരനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് പിടിയിലായത്. പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് ഇവർ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ വിനീത് സസ്പെൻഷനിലായിരുന്നു. ടൈൽസ് കട നടത്തി നഷ്ടത്തിലായ ഇയാൾ പണത്തിന് വേണ്ടിയാണ് വ്യാപാരിയായ മുജീബിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടികൊണ്ടുപോകാൻ വാടകയ്ക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാത്രി വാഹന പരിശോധനയ്ക്കെന്ന പേരിലാണ് പൊലീസ് വേഷത്തിലെത്തിയ പ്രതികള്‍ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാർ കൈ കാണിച്ചു നിർത്തിയത്. കാർ നിർത്തിയ ശേഷം അക്രമികൾ മുജീബിന്റെ കാറിൽ കയറി കൈയിൽ വിലങ്ങ് ഉപയോഗിച്ച് ബന്ധിക്കുകയായിരുന്നു. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിച്ചത്.