ഓൺലൈൻ വഴി പാർട്ട് ടൈം ജോലി നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 35 ലക്ഷം, പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം

Wednesday 26 July 2023 9:04 AM IST

കണ്ണൂർ: ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലി വാഗ്‌ദ്ധാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. കണ്ണൂരിലാണ് സംഭവം. രണ്ട് ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെയാണ് പലര്‍ക്കും നഷ്ടമായത്. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണെന്ന് സംശയിക്കുന്നതായി സൈബര്‍ പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇതേ രീതിയില്‍ തട്ടിപ്പിനിരയായ യുവതി കടബാദ്ധ്യതയെത്തുടര്‍ന്ന് കടലില്‍ ചാടി ജീവനൊടുക്കിയിരുന്നു.

കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ വാട്സാപ്പിൽ പാര്‍ട് ടൈം ജോലി ആവശ്യമുണ്ടോയെന്ന ചോദ്യമാണ് ആദ്യം ലഭിച്ചത്. താൽപര്യമുണ്ടെന്ന് പറഞ്ഞതോടെ യുട്യൂബ് ചാനല്‍ ലൈക് ചെയ്യാൻ പറഞ്ഞു. ലൈക് ചെയ്തതിന്റെ സ്ക്രീന്‍ഷോട്ട് സഹിതമുള്ള മെസേജ് വാട്സാപില്‍ അയച്ചാൽ അമ്പത് രൂപ കിട്ടുമെന്നായിരുന്നു വാഗ്‌ദ്ധാനം. പിന്നാലെ ഇയാളുടെ അക്കൗണ്ടിലേയ്ക്ക് പണം കയറി. പിന്നീട് പതിനായിരം രൂപ നല്‍കിയാല്‍ പതിനയ്യായിരം രൂപ വരെ തിരികെ കിട്ടുമെന്നായി വാഗ്‌ദ്ധാനം. ഇതും പാലിക്കപ്പെട്ടതോടെ ഈ സംഘത്തില്‍ വിശ്വാസമായി. പിന്നാലെ വന്‍ ലാഭമുണ്ടാക്കുന്ന അംഗങ്ങള്‍ക്കൊപ്പം ചേര്‍ക്കാമെന്ന് പറഞ്ഞാണ് ടെലിഗ്രാം ഗ്രൂപ്പിലേക്ക് ആഡ് ചെയ്തത്. ക്രിപ്റ്റോ കറന്‍സി ഇടപാടാണെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്.

ലാഭവിഹിതമുള്‍പ്പെടെ നല്‍കാന്‍ നികുതി നല്‍കണമെന്നാവശ്യപ്പെട്ടു. രണ്ടാഴ്ച കൊണ്ട് മുപ്പത് ലക്ഷത്തോളം രൂപ നഷ്ടമായതോടെയാണ് സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ബാങ്കില്‍ നിന്നും ലോണെടുത്ത് നല്‍കിയ തുകയാണ് നഷ്ടമായത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥർ മുതല്‍ വീട്ടമ്മമാരുടെ പണം വരെ ഇങ്ങനെ തട്ടി. എട്ട് പരാതികള്‍ ഇന്നലെ മാത്രം സൈബര്‍ പൊലീസിന് ലഭിച്ചു. നൂറുകണക്കിന് ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പലരും പരാതിപ്പെടാന്‍ തയാറായിട്ടില്ല. ഉത്തരേന്ത്യ കേന്ദീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.