മണിപ്പൂരിൽ സൈനികനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, മൃതദേഹം കണ്ടെത്തി
ഇംഫാൽ : അവധിയിലായിരുന്ന സൈനികനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ താരുങ്ങ് ഗ്രാമത്തിലാണ് സംഭവം. സൈന്യത്തിന്റെ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് ലെയ‌്മകോംഗ് പ്ലാറ്റൂൺ അംഗം സെർതോ താങ്‌തോങ് കോമാണ് (41) കൊല്ലപ്പെട്ടത്. സെർതോ ന്യൂനപക്ഷ സമുദായാംഗം ആണെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ പത്തുമണിയോടെ ഇംഫാൽ താഴ്‌വരയിലെ ഹാപ്പിവാലിയിലെ വീട്ടിൽ നിന്നാണ് സായുധരായ അക്രമികൾ സൈനികനെ തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകിട്ട് ഖുനിങ്‌താങ് ഗ്രാമത്തിൽ നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. . മൂന്നുപേർ ചേർന്ന് തോക്ക് ചൂണ്ടി വെള്ള വാഹനത്തിൽ സെർതോയെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പത്തുവയസുകാരനായ മകൻ പറഞ്ഞു. കുട്ടി മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. മകനാണ് തട്ടിക്കൊണ്ടുപോയ വിവരം നാട്ടുകാരെ അറിയിച്ചത്, തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തെ സൈന്യം അപലപിച്ചു. ഭീരുത്വം നിറഞ്ഞ നടപടിയാണിത്. ഈ സമയത്ത് സൈനികന്റെ കുടുംബത്തിനൊപ്പം നിൽക്കുന്നു. കുടുംബത്തെ സഹായിക്കാൻ ഒരു സംഘത്തെ അയയ്ക്കുമെന്നും സൈന്യം അറിയിച്ചു. ഇന്ന് തിരിച്ച് ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു സെർതൊ. കൊലപാതകത്തെ കുക്കി സമുദായവും അപലപിച്ചു.