എ സി മൊയ്‌തീൻ ഹാജരാകാത്തത് സി പി എം നിർദ്ദേശംകൊണ്ട്; ഇ ഡിയ്‌ക്ക് എതിരെ സമരം ചെയ്യുന്നത് മടിയിൽ കനമുള്ളതുകൊണ്ടെന്ന് കെ സുരേന്ദ്രൻ

Tuesday 19 September 2023 9:10 PM IST

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നോട്ട് നിരോധനസമയത്ത് കരുവന്നൂർ ബാങ്കിലൂടെ കോടിക്കണക്കിന് രൂപ കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. എ സി മൊയ്തീൻ ഇഡിക്ക് മുമ്പിൽ ഹാജരാകാതിരുന്നത് സിപിഎം നിർദ്ദേശത്തിനെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂർ ജില്ലയിലെ മറ്റ് പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. സിപിഎമ്മിലെ സമുന്നതരായ പല നേതാക്കളുടേയും ബിനാമിയാണ് അറസ്റ്റിലായ സതീശൻ. ഉന്നതർ കുടുങ്ങുമെന്ന് മനസിലായത്‌ കൊണ്ടാണ് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്ന സി പി ഐ ബോർഡ് മെമ്പറുടെ വെളിപ്പെടുത്തൽ ഇതിന് അടിവരയിടുന്നതാണ്.

പാവപ്പെട്ടവരുടെ പണമാണ് സിപിഎം നേതാക്കൾ കൊള്ളയടിച്ചിരിക്കുന്നതെന്നും സഹകരണമേഖലയെ തകർത്ത് കള്ളപ്പണം വെളുപ്പിക്കുക മാത്രമാണ് സി പി എമ്മിന്റെ ലക്ഷ്യം. ഇ ഡിക്കെതിരെ സി പി എം സമരം ചെയ്യുന്നത് മടിയിൽ കനമുള്ളത് കൊണ്ടാണ്. കോൺഗ്രസും സി പി എമ്മും സഹകരണ അഴിമതിയിലും പരസ്പരം സഹകരിക്കുകയാണ്. കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടന്ന അഴിമതിക്കെതിരെ രണ്ട് ജില്ലകളിൽ ബിജെപി സഹകരണ അദാലത്ത് നടത്തിക്കഴിഞ്ഞു. മറ്റ് ജില്ലകളിലും ബിജെപി സഹകരണ അദാലത്തുകൾ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.