സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നയാളല്ല, കോടതിയിൽ പോകുമ്പോൾ സർക്കാരിന്റെ ആശയക്കുഴപ്പം മാറുമെന്ന് ഗവർണർ
തിരുവനന്തപുരം: എട്ടോളം ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവച്ച ഗവർണറുടെ നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയിൽ പോകുമ്പോൾ സർക്കാരിന്റെ ആശയക്കുഴപ്പം മാറുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
അതേസമയം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയ്‌ക്കിടെ നിയമോപദേശത്തിന് മാത്രം സർക്കാർ 40 ലക്ഷം രൂപ ചിലവഴിച്ചതായും ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലാത്ത ഈ സമയത്താണ് ഇത്രയധികം പണം ചിലവഴിച്ചതെന്നും ഗവർണർ പറഞ്ഞു.
ഒരു വർഷം പത്ത് മാസമായ മൂന്ന് ബില്ലുകളും അഞ്ച് മാസത്തോളമായ ഒരു ബില്ലുമടക്കമാണ് ഗവർണർ ഒപ്പിടാത്ത എട്ട് ബില്ലുകൾ. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമുണ്ടോയെന്ന് ഹർജിയിൽ ഉന്നയിക്കുമെന്ന് സുപ്രീംകോടതിയിൽ പോകാനുള്ള തീരുമാനം വ്യക്തമാക്കി മുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിന്റെ സേവനം സർക്കാർ ഇതിനായി തേടും. നേരത്തെ ഫാലി എസ്. നരിമാന്റെ അഭിപ്രായവും സർക്കാർ തേടിയിരുന്നു.
'ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. ബില്ലുകളിൽ ഗവർണറെ സന്ദർശിച്ച് മന്ത്രിമാരടക്കം വിശദീകരണം നൽകിയതാണ്. എന്നിട്ടും തീരുമാനമായില്ല. വൈസ് ചാൻസലർ നിയമനമടക്കം സ്തംഭനാവസ്ഥയിലാണ്. പൊതുജനാരോഗ്യ ബില്ലിലും ഒപ്പിട്ടിട്ടില്ല. ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാൽ തെറ്റ് പറയാനാവില്ല, ബില്ലുകൾ കാലതാമസം വരുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതാണ് . "നിയമപരമായ മാർഗങ്ങൾ തേടുകയല്ലാതെ സർക്കാരിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.