ഏക്കറുകളോളം പരന്നുകിടക്കുന്ന നെൽപ്പാടം, വൈകുന്നേരമായാൽ സൂര്യകിരണങ്ങളാൽ സ്വർണവർണത്തിലാകും; തിരുവനന്തപുരത്താണ് ഈ വിസ്‌മയം

Monday 09 October 2023 5:53 PM IST

ആറ്റിങ്ങൽ: പൊൻകതിരിന്റെ സുവർണ പ്രഭയിൽ പിരപ്പമൺകാട് ഏല. മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ ഇടയ്ക്കോട് പിരപ്പമൺകാട് ഏലയാണ് 20 വർഷത്തിനു ശേഷം വീണ്ടും കതിരണിയുന്നത്. 50 ഏക്കറിലെ വിശാലമായ നെൽപ്പാടത്തിൽ പാടശേഖരസമിതിയടക്കം നിരവധി പേരുടെ കൂട്ടായ്മയാണി നൂറു മേനിയുടെ വിജയ രഹസ്യം. ഒരു കാലത്ത് മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ നെല്ലറയായിരുന്ന പിരപ്പമൺകാട് ഏലയിൽ ബഹുഭൂരിപക്ഷവും കാർഷിക വൃത്തിയിൽ നിന്നും ഉപജീവനം നടത്തിവന്നിരുന്നവരാണ്. പിന്നീട് കാർഷിക മേഖലയിൽ പണിയെടുക്കാൻ ആളെ കിട്ടാതെ വന്നതോടെ കൃഷി മുടങ്ങുകയായിക്കുന്നു. യന്ത്രവത്കരണം നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതോടെ വിശാലമായ നെൽപാടം നശിച്ചു കാടുകയറി. 20 വർഷങ്ങൾക്ക് ശേഷം പിരപ്പമൺകാട് പാടശേഖരസമിതയുടെ നേതൃത്വത്തിൽ സഹകരണ സംഘം, എസ്.പി.സി, സന്നദ്ധ സംഘടനകൾ നാട്ടുകാർ ഇവർ ഒരുമിച്ച് കൈകോർത്തു. പിന്നെ 50 ഏക്കർ നിലം കൃഷിയോഗ്യമായി.

വെല്ലുവിളി ഏറെ

കാടു വെട്ടി തെളിച്ച് ഹരിതകർമ്മസേനയും കുടുംബശ്രീയും നാട്ടുകാരും കൈകോർത്തത് അവിസ്മരണിയം. ആഴ്ചകൾ നിണ്ട ശ്രമം. വിത്തും വളവും കൃഷി ഭവൻ നൽകി. ഞാറ്റടി റെഡിയായാപ്പോൾ നവ കർഷകരുടെ പ്രതീക്ഷ വാനോളം. ഞാറു നട്ടശേഷം കടുത്ത വേനൽ നെൽകൃഷിയെ ബാധിച്ചു. വരണ്ട പാടത്തെ സംരക്ഷിക്കാൻ ഗ്രാമ പഞ്ചായത്തും, കൃഷിഭവനും രക്ഷകരായി. അടഞ്ഞുകിടന്ന പമ്പ് ഹൗസ് പ്രവർത്തിപ്പിക്കാൻ വൈദ്യുതി കുടിശിക കൃഷി ഭവൻ നൽകി വീണ്ടും രക്ഷകരായി. പാടത്ത് വെള്ളം എത്തിയതോടെ കൃഷിയിടങ്ങളിൽ പുതുനാമ്പുകൾ വിളഞ്ഞു. ഒടുവിൽ വിശാലമായ നെൽപാടം കതിരണിഞ്ഞു.

കാഴ്ചയൊരുക്കി ഏറുമാടം

ഇതിനിടെ നെൽപാടത്ത് നെൽചാഴിയെത്തിയത് വലിയ ആശങ്ക പരത്തി. അതിനെ അതിജീവിക്കാനും കർഷക കൂട്ടയ്മയ്ക്ക് കഴിഞ്ഞു. പാടം കതിരണിഞ്ഞപ്പോൾ അവിടെയ്ക്കെത്തുന്ന റോഡു വക്കുകളിൽ അരുളി ചെടികൾ നട്ട് ഉദ്യാന ഭംഗിയും വരുത്തി. വിശാലമായ നെൽപാടവും, ഏറുമാടവും കാണാൻ സായഹ്നം ചെലവഴിക്കാൻ അനേകം പേരാണ് ഇവിടെയ്ക്ക് എത്തുന്നത്. കതിരണിഞ്ഞ നെൽപ്പാടത്തിന് നടുവിൽ വയൽ ഏറുമാടം ഒരുക്കി കർഷക സംസ്കാരത്തിന് രൂപ ഭംഗിയും നൽകി പാടശേഖര സമിതി.

സ്വ‌‌ർണവർണത്തിൽ ഏല

സ്വർണവർണ മണിഞ്ഞ പിരപ്പമൺ കാട് ഏല ഇന്ന് ജില്ലയില വലിയ നെൽപ്പാടങ്ങളിൽ ഒന്നാണ്. കൃഷി വിജയമായതോടെ കാർഷിക രംഗത്തെ വിസ്മയം കാണാൻ കാഴ്ചക്കാരും ഗവേക്ഷകരും എത്തിത്തുടങ്ങി. വീണ്ടും ഒരു കൊയിത്ത് പാട്ടിന്റെ ഈരടിക്കായി കാതോർത്ത പിരപ്പ മൺ കാട് മേഖല.