ഇസ്രയേൽ - ഹമാസ് യുദ്ധം; 40 കുഞ്ഞുങ്ങളെ അരുംകൊല ചെയ്ത് ഹമാസ്, കുടുംബാംഗങ്ങളെയും വെടിവച്ച് കൊന്നു

Tuesday 10 October 2023 10:38 PM IST

ടെൽ അവീവ്: കുഞ്ഞുങ്ങളെ അരുംകൊല ചെയ്ത് ഹമാസ് ഭീകരരുടെ ക്രൂരത. തെക്കൻ ഇസ്രയേലിലെ കിബ്ബ്യൂട്ട്സിൽ വീടുകളിൽ കയറി കുഞ്ഞുങ്ങളെ തലയറുത്ത് കൊന്ന് മുഴുവൻ കുടുംബാംഗങ്ങളെയും വെടിവച്ച് കൊല്ലുന്ന ഭീകരത ലോകത്തെ ഞെട്ടിച്ചു. തോക്കുകളും ഗ്രനേഡുകളുമായി 70-ഓളം ഹമാസ് ഭീകരർ കിബ്ബ്യൂട്ട്സിലേക്ക് ഇരച്ചുകയറുകയായിരുന്നു. അവർ മുന്നിൽപ്പെട്ടവരെയെല്ലാം കൊന്നു. കുറഞ്ഞത് 40 കുഞ്ഞുങ്ങളെയെങ്കിലും ഹമാസ് ഭീകരർ കൊന്നതായാണ് റിപ്പോർട്ട്.

നിമിഷനേരം കൊണ്ട് ഇവിടം ശ്‌മശാന ഭൂമിയായി. ഇന്നലെ ഇസ്രയേൽ സൈനികർ നടത്തിയ തെരച്ചിലിലാണ് വീടുകളിൽ കുട്ടികളടക്കം കൂട്ടക്കൊല ചെയ്യപ്പെട്ടത് കണ്ടത്. ഇസ്രയേലിൽ കടന്നു കയറി ആക്രമണം തുടങ്ങിയതുമുതൽ ഭീകരർ നടത്തിയ നിഷ്ഠൂരമായ പ്രവൃത്തികളുടെ അടയാളമായി തല വെട്ടിമാറ്റിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ. 'ഇതൊരു യുദ്ധമല്ല, യുദ്ധക്കളവുമല്ല. കൂട്ടക്കൊലയാണ്, ഭീകര പ്രവർത്തനമാണ്'. - ഇസ്രായേൽ മേജർ ജനറൽ ഇറ്റായി വെറൂവ് പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗാസയിൽ മൂന്ന് പലസ്തീൻ മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ മത്സ്യബന്ധന തുറമുഖത്തിന് സമീപമുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്.

ഗാസയിൽ ഹമാസിന്റെ മീഡിയ ഓഫീസ് മേധാവി സലാമേഹ് മറൂഫാണ് മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവം അറിയിച്ചത്. സെയ്ദ് അൽ-തവീൽ, മുഹമ്മദ് സോബോ, ഹിഷാം നവാജ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ ഇന്നലെ രാത്രി മുഴുവൻ ഗാസയിൽ വ്യോമാക്രമണം നടത്തി. ഇതുവരെ ഹമാസിന്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഗാസയിൽ 700 ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ഗാസയിൽ നിന്നും അഭയാർത്ഥികളായി നിരവധിപ്പേർ പാലായനം ചെയ്യുകയാണ്.