യുഎസിലെ ലെവിസ്‌റ്റണിൽ വെടിവയ‌്പ്പ്: 22 മരണം, നിരവധി പേർക്ക് പരിക്ക്

Thursday 26 October 2023 8:39 AM IST

ന്യൂയോർക്ക്: യുഎസിലെ മെയ്‌ൻ സംസ്ഥാനത്തെ ലെവിസ്‌റ്റണിൽ നടന്ന വെടിവയ‌്പ്പിൽ 22 പേർ കൊല്ലപ്പെട്ടു. അറുപതിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ബുധനാഴ്‌ച വൈകിട്ടാണ് സംഭവം. റോബർട്ട് കാർഡ് എന്നായാളാണ് വെടിയുതിർത്തതെന്നാണ് സൂചന. അക്രമിയുടേതെന്ന് സംശയിക്കുന്ന ചിത്രം അധികൃതർ പുറത്തുവിട്ടു. യുഎസ് ആർമിയിലെ ആയുധസൂക്ഷിപ്പ് കേന്ദ്രത്തിലെ ഇൻസ്ട്രക്‌ടർ ആണ് റോബർട്ട് എന്നും വിവരമുണ്ട്. മാനസിക അസ്വാസ്ഥ്യം അനുഭവിച്ചിരുന്നയാളാണ് റോബർട്ടെന്നും, മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അടുത്തിടെയാണ് ഇയാൾ ഡിസ്‌ചാർജ് ചെയ്യപ്പെട്ടതെന്നും പൊലീസ് വ്യത്തങ്ങൾ പറയുന്നു.

ലെവിസ്റ്റണിലെ കായിക കേന്ദ്രത്തിൽ ഒരു ബോളിംഗ് അലിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ ഒരു ബാറിലും വാൾമാർട്ട് വിതരണ കേന്ദ്രത്തിലും വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. അക്രമിയെ പിടികൂടാത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് കടുത്ത ജാഗ്രതാ നിർദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. വീടിന് പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. ബ്രൗൺ ഷർട്ടും കറുത്ത പാന്റും ധരിച്ചിട്ടുള്ള അക്രമി അത്യാധുനികമായ സെമി ആട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്.

സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും, ജനങ്ങൾ പൊലീസിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്നും ഗവർണർ ജാനറ്റ് മിൽസ് അറിയിച്ചു.