മകളുടെ കല്യാണദിവസം ദുബായിൽ വച്ച് ദാവൂദിനെ വകവരുത്താൻ ഡോവൽ തയ്യാറാക്കിയ പദ്ധതി പൊളിച്ചത് ആര്? ഐബിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത അദ്ധ്യായമായി വിശേഷിപ്പിക്കുന്ന സംഭവം
ഇന്ത്യൻ ഇന്റലിജൻസ് ഏജൻസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത അദ്ധ്യായം ദാവൂദ് ഇബ്രാഹിം എന്ന പേരുമായി ബന്ധപ്പെട്ടാണ്. ദുബായിൽ വച്ച് ദാവൂദിനെ പിടികൂടാൻ കഴിയുമായിരുന്ന അസുലഭ അവസരം കൈവെള്ളയിൽ നിന്നാണ് ഐബിക്ക് നഷ്‌ടമായത്. 2005ൽ ആയിരുന്നു സംഭവം. മുംബയ് പൊലീസും ഐബിയും തമ്മിലുള്ള സ്വരച്ചേർച്ചയുടെ ഉത്‌പന്നമായിരുന്നു ആ നഷ്ടം. ആ സീക്രട്ട് ഓപ്പറേഷൻ തകർത്തതിന് പിന്നിൽ മുംബയ് പൊലീസിലുള്ള ദാവൂദിന്റെ സിൽബന്തികളായിരുന്നു എന്നതാണ് ഇന്നും പ്രബലമായി നിലനിൽക്കുന്ന സംസാരം.
അടൽ ബിഹാരി വാജ്‌പേയ് ആയിരുന്നു അന്ന് പ്രധാനമന്ത്രി. ഇന്റലിജൻസ് ബ്യൂറോയുടെ ജോയിന്റ് ഡയറക്‌ടർ സാക്ഷാൽ അജിത് ഡോവലും. അക്കാലത്ത് ഒരു വാർത്ത പരന്നു; ദാവൂദിന്റെ മകൾ മഹ്‌റൂഖും പാകിസ്ഥാൻ ക്രിക്കറ്റർ ജാവേദ് മിയാൻദാദിന്റെ മകനും വിവാഹിതരാകുന്നു. ഈ അവസരം മുതലാക്കി എങ്ങനെയും ദാവൂദിനെയും അവസാനിപ്പിക്കണമെന്ന് ഐബി തീരുമാനിച്ചു. ഓപ്പറേഷന്റെ ചുമതല അജിത് ഡോവൽ ഏറ്റെടുത്തു.
ദാവൂദിന്റെ കഥ കഴിക്കാൻ ഡോവൽ സമീപിച്ചത് ഛോട്ടാ രാജനെ ആയിരുന്നു. അക്കാലത്ത് ദാവൂദിന്റെ ഏറ്റവും വലിയ ശത്രുവായി മാറിയിരുന്നു രാജൻ. 1993ലെ മുംബയ് സ്ഫോടനത്തിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. പലതവണ രാജനെ കൊല്ലാനും ദാവൂദ് ശ്രമിച്ചിട്ടുണ്ട്. ഡോവലുമായുള്ള ചർച്ചയ‌്ക്ക് ശേഷം തന്റെ ഏറ്റവും വിശ്വസ്തരായ വിക്കി മൽഹോത്ര, ഫരീദ് തനാഷ എന്നീ ഷാർപ്പ് ഷൂട്ടർമാരെ ദാവൂദിനെ വകവരുത്താനായി രാജൻ ഏർപ്പെടുത്തി.
ഇതേസമയത്താണ് വിക്കിയേയും ഫരീദിനെയും അറസ്‌റ്റ് ചെയ്യാൻ മുംബയ് പൊലീസ് ഒരുങ്ങിയത്. മീരാൻ ഛദ്ദ ബോർവാങ്കർ എന്ന വനിതാ ഐപിഎസ് ഓഫീസറായിരുന്നു കമ്മിഷണർ. മീരാന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മിഷണർ ധനഞ്ജയ് കമാൽക്കർ ഡൽഹിയിലേക്ക് തിരിച്ചു. തലസ്ഥാനത്തെ ഒരു ഹോട്ടലിൽ ഡോവലുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തുകൊണ്ടിരുന്ന വിക്കിയേയും ഫരീദിനെയും മുംബയ് പൊലീസ് അറസ്‌റ്റ് ചെയ‌്തു. മാത്രമല്ല പദ്ധതി ഉപേക്ഷിക്കാനും ഡോവലിനെ പൊലീസ് നിർബന്ധിച്ചു.
എന്നാൽ അടുത്തിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇരു ഏജൻസികളുടെയും ഏകോപനമില്ലായ്‌മ എന്നാണ് സംഭവത്തെ മീരാൻ ഛദ്ദ ബോർവാങ്കർ വിശേഷിപ്പിച്ചത്. ദാവൂദുമായി ബന്ധപ്പെടുത്തി മുംബയ് പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അവർ നിഷേധിച്ചു. അക്കാലത്ത് നിരവധി വ്യവസായികൾക്ക് ഭീഷണി കോളുകൾ അധോലോക ഗ്യാംങുകളിൽ നിന്നും വരുമായിരുന്നു. അതിന്റെ ഫലമായാണ് വിക്കിയേയും മൽഹോത്രയെയും അറസ്‌റ്റ് ചെയ‌്തത്. സീക്രട്ട് ഓപ്പറേഷനാണ് വന്നതെന്ന് ഡോവൽ തങ്ങളെ അറിയിച്ചില്ലെന്നും, ഇരുവരെയും വിടാൻ മാത്രമാണ് പറഞ്ഞതെന്നും മീരാൻ വെളിപ്പെടുത്തി. എന്നാൽ അതിന് സമ്മതിക്കാതെ വന്നതോടെ തന്നെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഡോവൽ പറഞ്ഞുവെന്നും മുൻ കമ്മിഷണർ ഓർത്തെടുത്തു. മാഡം കമ്മിഷണർ എന്ന ആത്മകഥയിൽ ബോർവാങ്കർ ഇതിനെ കുറിച്ച് കൂടുതൽ വിശദമായി എഴുതിയിട്ടുണ്ട്.