യുവാവിനൊപ്പം വീടുവിട്ട പെൺകുട്ടിയെ കൊണ്ടുപോയത് കോളനിയിലെ മുറിയിൽ, ശേഷം നടന്നത് ദിവസങ്ങളോളമുളള പീഡനം, പ്രതികളിൽ ഒരാൾ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ
പൂനെ: ആൺസുഹൃത്തിനോടൊപ്പം വീടുവിട്ടിറങ്ങിയ പതിനേഴുകാരിയെ ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതി. പീഡനത്തിനിരയായ ഛത്തീസ്ഗഡ് സ്വദേശിനിയാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. സെപ്തംബറിലായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്.
ആർപിഎഫ് ഹെഡ് കോൺസ്റ്റബിളും റെയിൽവെ സ്റ്റേഷനിലെ പ്രായമായവർക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന സിദ്ധാർത്ഥ് മൾട്ടി പർപ്പസ് സൊസൈറ്റിയുടെ ജീവനക്കാരും ചേർന്ന് പെൺകുട്ടിയെ ദിവസങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ സന്നദ്ധ പ്രവർത്തകനായ കമലേഷ് തിവാരി (50) യെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ ആർപിഎഫ് കോൺസ്റ്റബിൾ അനിൽ പവാർ (45) ഒളിവിലാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗണേഷ് ഷിന്ദേ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പൂനെ ആൺസുഹൃത്തിനോടൊപ്പം വീടുവിട്ടിറങ്ങിയ പതിനേഴുകാരിയെ ദിവസങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതി. കമലേഷ് ഉപയോഗിക്കുന്ന റെയിൽവേ കോളനിയിലെ മുറികളിൽ എത്തിച്ചായിരുന്നു പീഡനം നടത്തിയത്. സെപ്തംബർ 12നും 17നും ഇടയിലായിരുന്നു സംഭവം. ഒരാഴ്ചയിലേറെ നീണ്ടുനിന്ന പീഡനത്തിനും തടവിനും ശേഷം വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടി ഛത്തീസ്ഗഡിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സെപ്തംബർ 30ന് ഛത്തീസ്ഗഡ് പൊലീസ് കേസ് പൂനെ റെയിൽവേ പൊലീസിന് കൈമാറിയിരുന്നു. പെൺകുട്ടിയുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സെപ്തംബർ ഒമ്പതിനാണ് വിവാഹ വാഗ്ദാനം നൽകിയ 25 കാരനായ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത്. റെയിൽവേ സ്റ്റേഷനിലെത്തിയവരെ മൂന്ന് പേർ യൂണിഫോം ധരിച്ച ഒരു പൊലീസുകാരന്റെ അടുത്തേക്ക് കൊണ്ടുപോയെന്നും പൊലീസുകാരൻ അവരെ റെയിൽവേ കോളനിയിലെ മുറിയിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ടെന്നും പരാതിയിൽ പറയുന്നു. പുലർച്ചെ ഒരു മണിയോടെ മുറിയിൽ എത്തിയ പൊലീസുകാരൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്.