ഉത്തരാഖണ്ഡ് ടണൽ അപകടം; രക്ഷാപ്രവർത്തനത്തിനായി അഞ്ച് ഏജൻസികൾ, തൊഴിലാളികളുടെ അടുത്തേക്ക് പൈപ്പുകൾ എത്തിക്കാൻ ശ്രമം

Monday 20 November 2023 10:12 AM IST

ഡെറാഡൂൺ; ഉത്തരാഖണ്ഡിൽ തകർന്ന തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. നാൽപ്പത്തിയൊന്നുപേർ കഴിഞ്ഞ ഒൻപത് ദിവസമായി കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ അടുത്തേക്ക് എത്താനും രക്ഷിക്കാനും വിവിധ ഏജൻസികളെ ഉപയോഗിക്കുമെന്ന് ഗതാഗത, ഹൈവേ സെക്രട്ടറി അനുരാഗ് ജെയിൻ പറഞ്ഞു.


വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ രക്ഷിക്കാൻ വിവിധ സാദ്ധ്യതകൾ പരിശോധിക്കാനാണ് ഉന്നതതല യോഗത്തിലെ തീരുമാനം. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ONGC), സത്ലുജ് ജൽ വിദ്യുത് നിഗം(SJVNL),റെയിൽ വികാസ് നിഗം ലിമിറ്റഡ്
(RVNL), നാഷണൽ ഹൈവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്((NHIDCL),തെഹ്റി ഹൈഡ്രോ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്‌(THDCL) എന്നീ അഞ്ച് ഏജൻസികളെയാണ് രക്ഷാപ്രവർത്തനത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബോർഡർ റോഡ്സ് ഓർഗനൈസേഷനും (ബിആർഒ) ഇന്ത്യൻ ആർമിയുടെ കൺസ്ട്രക്ഷൻ വിഭാഗവും രക്ഷാപ്രവ‌ർത്തനത്തിൽ പങ്കാളികളാണ്.

രക്ഷാപ്രവർത്തനത്തിനായി നിലവിൽ ഓഗർ മെഷീൻ ഉപയോഗിച്ച് 90 സെന്റീമീറ്റർ വ്യാസമുള്ള പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ആറ് മീറ്റർ നീളമുള്ള അഞ്ച് പൈപ്പുകൾ കൂടി കടത്താൻ കഴിഞ്ഞാൽ കുടുങ്ങിയവരുടെ അടുക്കൽ എത്താമെന്നാണ് പ്രതീക്ഷ. കുടുങ്ങിയവർ അവശനിലയിലാണെങ്കിൽ അവരെ ആശുപത്രിയിൽ എത്തിക്കാനായി ദുരന്തനിവാരണ സേനയുടെ സ്ട്രെച്ചറുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ ലൈഫ്‌ലൈൻ പൈപ്പ് ഉണ്ടെന്ന് ദുരന്തനിവാരണ സെക്രട്ടറി രഞ്ജിത് സിൻഹ പറഞ്ഞു. ഈ മാസം പന്ത്രണ്ടിനാണ് തൊഴിലാളികൾ ടണലിൽ കുടുങ്ങിയത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ഇന്നലെ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. തൊഴിലാളികളുടെ ജീവനാണ് മുൻഗണന നൽകുന്നതെന്ന് ഗഡ്കരി വ്യക്തമാക്കി.