ജെല്ലിഫിഷിന് കയറ്റുമതി രംഗത്ത് വൻ സാധ്യത

Friday 24 November 2023 10:38 PM IST

കൊച്ചി: മത്സ്യത്തൊഴിലാളികൾ ഒരിക്കൽ ശല്യമായി കണ്ട് അകറ്റിയിരുന്ന ജെല്ലിഫിഷിന് (കടൽച്ചൊറി) കയറ്റുമതി രംഗത്ത് വലിയ സാധ്യതകളാണുള്ളതെന്നും മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാൻ സഹായിക്കുമെന്നും പുതിയ പഠന റിപ്പോർട്ട്. ഈ മേഖലയിലെ അവസരങ്ങൾ മുതലെടുക്കാൻ സംരംഭകർ മുന്നോട്ടുവരണമെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നിദേശിച്ചു.

ആഗോളവിപണിയിൽ കടൽച്ചൊറി വിഭവങ്ങൾക്ക് ആവശ്യകത കൂടിവരുകയാണ്. ഇത് മത്സ്യത്തൊഴിലാളികൾക്ക് അധിക വരുമാനത്തിനുള്ള അവസരമാണ് തുറന്നിടുന്നത്. ഇവയുടെ സമുദ്ര ളആവാസവ്യസ്ഥയിലുള്ള പ്രാധാന്യവും മറ്റ് പ്രത്യേകതകളും കണക്കിലെടുത്ത് മികച്ച പരിപാലനരീതികൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.

തിരുവനന്തപുരം കോവളത്ത് നടക്കുന്ന രാജ്യാന്തര സിംപോസിയത്തിൽ നടന്ന ജെല്ലിഫിഷ് വ്യാപാരവും ഉപജീവനമാർഗവും എന്ന വിഷയത്തിൽ നടന്ന പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളും തീരക്കടൽ വിഭവങ്ങളുടെ മത്സ്യബന്ധനതോത് വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ, കടൽച്ചൊറി ബന്ധനവും വ്യാപാരവും ഏറെ സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. 2021ൽ 11,756 ടൺ ജെല്ലി ഫിഷാണ് ഇന്ത്യൻ തീരത്ത് നിന്നും പിടിച്ചത്. എന്നാൽ ജെല്ലിഫിഷിന്റെ പോഷകമൂല്യങ്ങളെ കുറിച്ച് ബോധവൽകരണവും ഇവയുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനും നടപടികൾ ആലോചിക്കുകയാണെന്നും സിഎംഎഫ്ആർഐ ഡയറക്ടർ പറഞ്ഞു.

നടപ്പുവർഷം 13.12 കോടി രൂപയുടെ ജെല്ലിഫിഷാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി നടത്തിയതെന്ന് സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി മുഖ്യ ഗവേഷക ഡോ .ബന്ദു ജെ പറഞ്ഞു.

Advertisement
Advertisement