ഒറ്റയടിക്ക് 14 പേരെ കൊന്ന ഗോഡ് മദർ, സൗന്ദര്യംകൊണ്ട് ഗുണ്ടാപ്പണിചെയ്ത റൂബീന: നാടിനെ വിറപ്പിച്ച ചില അധോലോക റാണിമാർ

Monday 27 November 2023 1:07 PM IST

പലരാജ്യങ്ങളിലും ഭരണാധികാരികൾക്കും ജനങ്ങൾക്കും ഒരുപോലെ ഭീഷണിയായി കൊടുംകുറ്റവാളികളായ അധോലോക രാജാക്കന്മാരുണ്ടാകാറുണ്ട്. കുപ്രശസ്‌തരായ പാബ്ളോ എസ്‌കോബാർ, ജോൺ ഡിലിംഗർ,ബെഞ്ചമിൻ സെയ്‌ഗാൾ അടക്കം ഇത്തരത്തിൽ ലോകത്തിന് തന്നെ തലവേദനയായവർ നിരവധിയാണ്.

ഇന്ത്യയിലും ഇത്തരത്തിൽ നമ്മുടെ സർക്കാരുകൾക്കും പൊതുജനങ്ങൾക്കും പ്രശ്‌നം സൃഷ്ടിച്ചവർ നിരവധിയാണ്. ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, ബഡാ രാജൻ,ടൈഗർ മേമൻ, ഹാജി മസ്‌താൻ. കരീം ലാല അങ്ങനെ പോകുന്നു പേരുകൾ. ഇവരുടെ ക്രൂരതകൾ പലതും ഞെട്ടിക്കുന്നതാണ്. എന്നാൽ ഈ പുരുഷന്മാർ മാത്രമല്ല സ്‌ത്രീകളും ഇന്ത്യയിലെ അധോലോകത്ത് കുറ്റകൃത്യങ്ങളിൽ മുഴുകുകയും പൊലീസിനടക്കം കടുത്ത ഭീഷണിയായി മാറുകയും ചെയ്‌തിട്ടുണ്ട്. ഇവരിൽ ചിലരെ അറിയാം.

സന്തോക്ബെൻ സർമാൻഭായ് ജഡേജ

ഗോഡ്‌മദർ എന്നറിയപ്പെടുന്ന ഒരു വനിതാ ഗുണ്ടാ നേതാവും കൊടുംകുറ്റവാളിയുമായിരുന്നു സന്തോക്‌ബെൻ. ഗുജറാത്തിലെ പോർബന്ദറിലും പരിസര പ്രദേശത്തുമായിരുന്നു ഇവരുടെ വിഹാരസ്ഥലം.തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ 14 പേരെ സന്തോക്ബെനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി. ഇവരുടെ സംഘാംഗങ്ങൾക്ക് എതിരെ 500ഓളം കൊലപാതകമടക്കം കൊടും ക്രിമിനൽ കേസുകൾ നിലവിലുണ്ടായികുന്നു. പിന്നീട് രാഷ്‌ട്രീയത്തിൽ ഒരു കൈനോക്കാൻ തീരുമാനിച്ച ഇവർ 1990ൽ ജനതാദൾ ടിക്കറ്റിൽ വിജയിച്ച് എംഎൽഎയുമായി. ഇവരുടെ ജീവിതം ആസ്‌പദമാക്കി 'ഗോഡ്‌മദർ' എന്ന ചിത്രം പുറത്തിറങ്ങി. ഷബാന ആസ്‌മി ആയിരുന്നു മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഷബാന ആസ്‌മിക്ക് മികച്ച നടിക്കുള്ള കേന്ദ്ര ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

രേഷ്‌മ മേമൻ-ഷബാന മേമൻ

അധോലോക കുറ്റവാളി ടൈഗർ മേമന്റെ ഭാര്യയും ഭാര്യാ സഹോദരിയുമാണ് ഇവർ ഇരുവരും. 1993ലെ ബോംബെ സ്ഫോടനങ്ങളുടെ പിന്നിൽ സജീവമായി ഇവരുണ്ടായിരുന്നു. സ്‌ഫോടനത്തിൽ ഇവരുടെ പങ്കിനെ തുടർന്ന് ഇരുവരുടെയും തലയ്‌ക്ക് വിലയിട്ട് സർക്കാർ അറിയിപ്പ് പുറപ്പെടുവിച്ചു. ഇന്റർപോളും പിന്നാലെ വന്നതോടെ ഇവർ പാകിസ്ഥാനിലെ കറാച്ചിയിലേക്ക് കടന്നു.

അർച്ചനാ ബാലമുകുന്ദ്

ബബ്ളൂ ശ്രീവാസ്‌തവയുടെ സംഘാംഗമായിരുന്നു അർച്ചന. കൊള്ള, തട്ടിക്കൊണ്ടുപോകൽ കേസുകൾ നിരവധിയാണ് അ‌ർച്ചനയുടെ പേരിൽ. ഭയപ്പെടുത്തുന്ന ലുക്കിന്റെ പേരിൽ പ്രശസ്‌തയാണ് ഇവർ. വിദേശരാജ്യങ്ങളിലിരുന്നാണ് തന്റെ ക്രിമിനൽ പ്രവർത്തികൾ ഇവർ ചെയ്യുന്നത്. എവിടെനിന്ന് വന്നവരാണെന്നതടക്കം ഇവരുടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.

ഭൂലാൻ ദേവി

ഇന്ത്യയിലും ലോകത്തും ആകെ പ്രശസ്‌തയായ ഒരു കൊള്ളക്കാരിയാണ് ഭൂലാൻ ദേവി. ബാൻഡിറ്റ് ക്യൂൻ എന്നും ഇവർ അറിയപ്പെട്ടിരുന്നു. 1963ൽ ഉത്തർപ്രദേശിലെ ജലവുനിലാണ് ജനനം. യമുന. ചമ്പൽ നദികളുടെ കരയിലെ വരണ്ട പ്രദേശങ്ങൾ കൊള്ളക്കാരുടെ പ്രിയപ്പെട്ട ഇടമായിരുന്നു. പതിനൊന്ന് വയസിൽ വിവാഹം കഴിഞ്ഞ ഇവരെ നിരവധി പേർ കൊടും പീഡനത്തിനിരയാക്കി. വൈകാതെ ക്രിമിനൽ സംഘങ്ങളുടെ ഒപ്പം ചേർന്ന് ചമ്പലിലെ അറിയപ്പെടുന്ന കൊള്ളക്കാരിയായി.

മാൻസിംഗ് എന്ന കൊള്ളക്കാരനൊപ്പം ചേർന്ന് കൊള്ളസംഘമുണ്ടാക്കിയ ഫൂലാൻ ദേവി 1981ൽ ശ്രീ രാം സിംഗ്, ഇയാളുടെ സഹോദരൻ എന്നിവരെ തേടി ബൈഹ്‌മായി ഗ്രാമത്തിൽ ഇവരുടെ വീട്ടിലെത്തി. ഇവരെ കാണാതെ വന്നതോടെ യമുനാ നദിക്കരയിൽ 22 ഠാക്കൂർ വിഭാഗത്തിൽ പെട്ടയാളുകളെ നിരത്തി നിർത്തി പിന്നിൽ നിന്നും വെടിവച്ചു. 20 പേർ മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റു. ഈ കേസിന് പിന്നാലെ 1983ൽ ഇവർ കീഴടങ്ങി. പിന്നീട് 11 വർഷം ഗ്വാളിയോ‌ർ ജയിലിൽ തടവിലായി.

1994ൽ പുറത്തിറങ്ങിയ ശേഷം സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. 1996 മുതൽ 1998 വരെ ലോക്‌സഭാംഗമായി. പിന്നീട് 1999 മുതൽ 2001 വരെയും എം.പിയായി. 2001 ജൂലായ് 25ന് തന്റെ ഡൽഹിയിലെ വസതിയിൽ വച്ച് മൂന്ന് ആക്രമികൾ അവരെ വെടിവച്ച് കൊലപ്പെടുത്തി. ഒരിക്കൽ നാടാകെ വിറപ്പിച്ച ആ കൊള്ളക്കാരിയുടെ ശരീരത്തിൽ ഒൻപത് വെടിയുണ്ടകളാണ് തുളച്ചുകയറിയത്.

സീമ പരിഹാർ

13ാം വയസിൽ ആരെല്ലാമോ ചേർന്ന് സീമയെ തട്ടിക്കൊണ്ടുപോയി. പിന്നീട് വലിയ കൊള്ളക്കാരിയായി അവർ മാറി. തട്ടിക്കൊണ്ടുപോകൽ, കൊള്ള, കൊല കേസുകൾ നിരവധിയാണ് സീമയുടെ പേരിലുള്ളത്. ഭൂലാൻ ദേവിയിൽ നിന്നാണ് ഇവർ തന്റെ ജീവിതത്തിന് പ്രചോദനം കണ്ടെത്തിയത്. ബിഗ് ബോസിൽ വരെ പങ്കെടുത്ത സീമ ഇപ്പോൾ സമാജ്‌വാദി പാർട്ടി അംഗമാണ്.

റൂബീന സയീദ്

കൊടുംകുറ്റവാളി ഛോട്ടാ ഷക്കീലിന് ജയിലിൽ ആഹാരവും മരുന്നും പണവുമടക്കം എത്തിച്ചിരുന്നയാളാണ് റൂബീന. തന്റെ സൗന്ദര്യം ഉപയോഗിച്ചാണ് ഇവർ പല കൊടുംകുറ്റകൃത്യങ്ങൾക്കും വേണ്ടി സ്വാധീനം ചെലുത്തിയത്.

സമൈറാ ജുമാനി

അബു സലീമിന്റെ മുൻ ഭാര്യയാണ് സമൈറ ജുമാനി. കൊള്ള, ബോംബ് സ്ഫോടനം, തട്ടിപ്പ് കേസുകൾ നിരവധിയാണ് ഇവരുടെ പേരിൽ. ഇന്ത്യ വർഷങ്ങളായി തിരയുന്ന ഇവർ ഇപ്പോൾ അമേരിക്കയിൽ ഒളിവിലാണെന്നാണ് സൂചനകൾ.

Advertisement
Advertisement