കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഇന്ന് വീണ്ടും പിതാവിന്റെ മൊഴിയെടുക്കും, സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചന
കൊല്ലം: ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ ഇന്ന് വീണ്ടും കുട്ടിയുടെ പിതാവ് റെജിയുടെ മൊഴിയെടുക്കും. കൊല്ലം റൂറൽ എസ് പി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ റെജി താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ വിവരങ്ങളും ഇന്ന് ലഭിക്കും.
കുട്ടിയുടെ പിതാവിനോട് വൈരാഗ്യമുള്ളവർ നടത്തിയ ക്വട്ടേഷനാണോ ഇതെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പ്രതികൾ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
കാർ വാടകയ്ക്ക് കൊടുത്തയാളെന്ന് സംശയിക്കുന്ന ചിറക്കര സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച കാറിന് ഒന്നിലധികം വ്യാജ നമ്പരുകളാണുള്ളത്. ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ വച്ച് വാഹനം ഓടിച്ചു.
അതേസമയം, മകളെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജപ്രചാരണമാണ് നടക്കുന്നതെന്ന് റെജി പ്രതികരിച്ചു. 'ആശ്രാമം മൈതാനത്ത് കുഞ്ഞിനെ ഉപേക്ഷിച്ചിട്ട് ഇത്ര സമയമായിട്ടും യഥാർത്ഥ പ്രതികളെ പിടികൂടാതെ അന്വേഷണ സംഘം എന്നെയാണ് ലക്ഷ്യമിടുന്നത്. ഇത് വളരെയധികം വേദനയുണ്ടാക്കുന്നുണ്ട്. കേസിൽ നല്ല രീതിയിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അത് പൂർണമായും ആ രീതിയിൽ തന്നെ പോകണം. പല വ്യാജവാർത്തകളും ഈ ഘട്ടത്തിൽ വരുന്നുണ്ട്. അന്വേഷണവുമായി ഇതുവരെ ഞാൻ സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. നഴ്സിംഗ് റിക്രൂട്ട്മെന്റ്, ഒ.ഇ.ടി എക്സാം, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടും വ്യാജ വാർത്തകൾ പ്രചരിക്കുന്നു. ഏത് രേഖയും ബാങ്ക് അക്കൗണ്ടും പരിശോധിക്കാം. 27ന് രാത്രി 12 ഓടെ എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചു. പുലർച്ചെ മൂന്നിനാണ് തിരികെ വന്നത്. അതിനുശേഷം പൂയപ്പള്ളി സ്റ്റേഷനിൽ കൊണ്ടുപോയി. എവിടെല്ലാം കേസുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചിട്ടുണ്ടോ, അവിടെല്ലാം പരമാവധി സഹകരിച്ചു. ഇന്ന് വീണ്ടും ഹാജരാകാൻ പൊലീസ് പറഞ്ഞിട്ടുണ്ട്. ഒരു രൂപയുടെ ആരോപണം എന്റെ പേരിൽ ഉണ്ടായാൽ നിങ്ങൾ പറയുന്ന ശിക്ഷ ഏൽക്കാൻ തയ്യാറാണ്. പത്തനംതിട്ടയിൽ സ്വന്തമായി ഫ്ളാറ്റ് ഇല്ല. ജോലി ചെയ്യുന്ന ആശുപത്രി മാനേജ്മെന്റ് തന്ന ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്.'- റെജി പറഞ്ഞു.