മിസോറാമില്‍ ഭരണകക്ഷിക്ക് വന്‍ തിരിച്ചടി, പരാജയം മണത്ത് മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖര്‍

Monday 04 December 2023 12:17 PM IST

ഐസോള്‍: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് കനത്ത തിരിച്ചടി. 40 അംഗ നിയമസഭയില്‍ പാര്‍ട്ടിയുടെ ലീഡ് നില 11 സീറ്റുകളില്‍ മാത്രമാണ്. സാറാം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ (സെഡ് പി എം) ലീഡ് നില കേവലഭൂരിപക്ഷം മറികടന്നു. 26 സീറ്റുകളില്‍ പാര്‍ട്ടി ലീഡ് ചെയ്യുന്നു. ബിജെപി രണ്ടിടത്തും കോണ്‍ഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

മുഖ്യമന്ത്രി സോറാംതങ്ക ഐസോള്‍ ഈസ്റ്റ് മണ്ഡലത്തില്‍ അവസാന റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 2100ല്‍പ്പരം വോട്ടുകള്‍ക്ക് പിന്നിലാണ്. ഇവിടെ അദ്ദേഹം 2101 വോട്ടുകള്‍ക്ക് തോറ്റുവെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സെഡ് പി എം തലവന്‍ ലാല്‍ഡുഹോമ അഭിപ്രായപ്പെട്ടു.

എക്‌സിറ്റ് പോള്‍ ഫലങ്ങളിലും ഇരുപാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരുന്നത്. മൂന്നില്‍ രണ്ട് എക്സിറ്റ് പോള്‍ ഫലങ്ങള്‍ എംഎന്‍എഫിന് മുന്‍കൈ പ്രവചിച്ചപ്പോള്‍ ഒന്നില്‍ സെഡ്പിഎമ്മിന് മുന്‍കൈയെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ കടത്തിവെട്ടി മുന്നേറുകയാണ് സെഡ് പി എം.

2018 തിരഞ്ഞെടുപ്പില്‍ 26 സീറ്റുകളുമായാണ് എംഎന്‍എഫ് അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ ഒറ്റ സീറ്റിലേക്ക് ഒതുങ്ങുകയാണ്.