അതിർത്തി തർക്കം: അച്ഛനും മകനും വെട്ടേറ്റു
കോഴിക്കോട്: കോടഞ്ചേരി മൈക്കാവിൽ അതിർത്തിത്തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. കാഞ്ഞിരാട് മാടപ്പാട്ട് അശോക് കുമാർ (45) മകൻ ശരത് (19) എന്നിവർക്കാണ് വെട്ടേറ്റത്. അക്രമത്തിൽ അശോക് കുമാറിന്റെ ഇരുകൈകളിലും ശരതിന്റെ വയറിനും പരിക്കേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴുമണിയോടെ വീടുപണിക്ക് കോൺക്രീറ്റ് സാമഗ്രികളുമായി എത്തിയ ലോറിക്ക് കടന്നുപോകാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അശോകൻ എടുത്തുമാറ്റിയതിനെ തുടർന്ന് അയൽവാസി ബൈജുവുമായി ഉണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ വീട്ടിനകത്തേക്ക് പോയ ബൈജു അരിവാളുമായി തിരിച്ചെത്തി അശോക് കുമാറിന്റെ കൈകളിൽ വെട്ടുകയായിരുന്നു. ഇതുകണ്ട് തടയാനെത്തിയ മകൻ ശരതിന്റെ വയറിനും വെട്ടി. അശോക് കുമാറിന്റെ കൈകളിൽ ഞരമ്പ് അറ്റുപോയിട്ടുമുണ്ട്.
അയൽവാസികളായ അശോക് കുമാറും ബൈജുവും തമ്മിൽ നേരത്തെ തന്നെ അതിർത്തി തർക്കമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ തുടർച്ചയാണ് പുതിയ തർക്കം. അശോക് കുമാറിന്റെ കുടുംബം ബൈജുവിനെതിരേ കോടഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബൈജുവിനായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. പ്രമോദിനാണ് അന്വേഷണ ചുമതല.