തീർത്ഥാടകരുടെ തിരക്ക്, ശബരിമല സ്പെഷ്യൽ വന്ദേഭാരതുമായി റെയിൽവേ, സർവീസ് ചെന്നൈ - കോട്ടയം റൂട്ടിൽ ആഴ്ചയിൽ രണ്ടുദിവസം
തിരുവനന്തപുരം: തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമല സ്പെഷ്യൽ വന്ദേഭാരത് സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ- കോട്ടയം- ചെന്നൈ റൂട്ടിലാണ് വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്. ആഴ്ചയിൽ രണ്ടുദിവസം; വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ഡിസംബർ 15 മുതൽ 24 വരെ നാല് സർവീസുകളാണ് നടത്തുക.
വെള്ളിയും ഞായറും രാവിലെ 8.30ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ശബരിമല സ്പെഷ്യൽ വന്ദേഭാരത് രാത്രി ഏഴുമണിക്ക് കോട്ടയത്ത് എത്തും. തിരിച്ച് കോട്ടയത്ത് നിന്ന് രാത്രി 9ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ചെന്നൈ സ്റ്റേഷനിൽ എത്തിച്ചേരും.
എറണാകുളം നോർത്ത്, തൃശൂർ, പാലക്കാട് എന്നിവയാണ് സ്പെഷ്യൽ ട്രെയിനിന് കേരളത്തിലെ സ്റ്റോപ്പുകൾ. പോത്തന്നൂർ, ഈറോഡ്, സേലം, ജോളാർപേട്ടൈ, കാട്‌പാടി എന്നിവിടങ്ങളിലും ട്രെയിൻ നിറുത്തും.
തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതോടെയാണ് വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്. ഇത് കൂടാതെ ചെന്നെ- കോയമ്പത്തൂർ- ചെന്നൈ റൂട്ടിൽ മറ്റൊരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ കൂടി സർവീസ് നടത്തും. ക്രിസ്‌മസ് അവധി ദിനങ്ങൾ പ്രമാണിച്ചാണ് ഈ ട്രെയിൻ സർവീസ് നടത്തുക. 2024 ജനുവരി 30 വരെ ചൊവ്വാഴ്‌ചകളിലാണ് ട്രെയിൻ സർവീസ്. ചെന്നൈയിൽ നിന്ന് രാവിലെ 7.10ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.15ന് കോയമ്പത്തൂരിൽ എത്തും. തിരികെ 3.04ന് പുറപ്പെടുന്ന ട്രെയിൻ 9.50ഓടെ ചെന്നൈയിലെത്തും. കാട്‌പാടി, ജോളാർപോട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.