പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തിൽ ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾ ലോക്സഭ പാസാക്കി
ന്യൂഡൽഹി: ബ്രിട്ടീഷ് കാലത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന മൂന്നു ബില്ലുകൾ പ്രതിപക്ഷ ഇന്ത്യ മുന്നണി അംഗങ്ങളുടെ അസാന്നിദ്ധ്യത്തിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും.
1860ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായ സംഹിത ബിൽ ( ബി. എ. എസ് ), 1898ലെ ക്രിമിനൽ നടപടിക്രമത്തിന് (സി.ആർ.പി.സി) പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ ( ബി. എൻ. എസ്. എസ് ), 1872 തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ ബിൽ ( ബി. എസ് ) എന്നിവയാണ് പാസാക്കിയത്.
ബില്ലുകളുടെ ചർച്ചയ്ക്ക് മറുപടി പറഞ്ഞ അമിത് ഷാ പാർലമെന്റിലെ സുരക്ഷാ വീഴ്ച പരാമർശിച്ചില്ല. സുരക്ഷാ വീഴ്ചയിൽ ചർച്ച ആവശ്യപ്പെട്ടതിന് 95 പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്തതിലെ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തിന് കാരണമായത്.
ഭരണഘടനയുടെ അന്തസത്തയ്ക്ക് ചേരുംവിധവും ജനക്ഷേമം കണക്കിലെടുത്തുമാണ് ബില്ലുകൾ ആവിഷ്കരിച്ചതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അവ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരും. കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് പൗരന്മാരെ മോചിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ഭാരതീയതയ്ക്കും ഭരണഘടനയ്ക്കും ജനക്ഷേമത്തിനും ഊന്നൽ നൽകുന്നു. പഴയ നിയമങ്ങൾ വിദേശ ഭരണം സംരക്ഷിക്കാനായിരുന്നു. പുതിയ ബില്ലുകൾ ജനങ്ങൾക്ക് നീതി ലഭ്യമാക്കാനാണ്. ആൾക്കൂട്ട കൊലപാതകം കുറ്റമാക്കി. ഭീകരതയ്ക്ക് വലിയ ശിക്ഷ ഉറപ്പാക്കി. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ വെറുതെ വിടാതിരിക്കാനും വ്യവസ്ഥയുണ്ട്. സർക്കാരിനെ വിമർശിക്കുന്നത് കുറ്റമല്ല. ബില്ലുകളുമായി ബന്ധപ്പെട്ട് 158 യോഗങ്ങൾ നടത്തിയെന്നും താൻ നേരിട്ട് വിശദമായി പരിശോധിച്ചെന്നും അമിത് ഷാ പറഞ്ഞു.
ഭീകരതയ്ക്കും ആൾക്കൂട്ട കൊലയ്ക്കും തൂക്കുകയർ
ഭാരതീയ ന്യായ സംഹിതയിൽ പുതുതായി ചേർത്ത ഭീകരത, ആൾക്കൂട്ട കൊലപാതക കുറ്റങ്ങൾക്ക് തൂക്കുകയർ വരെ വിധിക്കാൻ വ്യവസ്ഥ. ഭീകരതയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ യു.എ.പി.എയ്ക്ക് സമാനമാണ്.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് നേരേയുള്ള ഏതു ഭീഷണിയും, ആക്രമണവും ഭീകരതയാവും. വിചാരണ സെഷൻസ് കോടതിയിൽ. അഞ്ചോ കൂടുതലോ പേർ ചേർന്ന് ജാതി, ഭാഷ, വിശ്വാസം എന്നിവയുടെ പേരിൽ കൊലനടത്തിയാൽ ആൾക്കൂട്ട കൊലയാവും. സുപ്രീംകോടതി വിമർശിച്ച രാജ്യദ്റോഹക്കുറ്റം ഒഴിവാക്കി. പകരം രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്കെതിരെയുള്ള പ്രവൃത്തികൾ കുറ്റമാക്കി. ഐ.പി.സിയിൽ കൊലക്കുറ്റം 302ാം വകുപ്പാണെങ്കിൽ പുതിയ ബില്ലിൽ 103 ആണ്.
സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ല
സ്ത്രീകൾക്കെതിരെയുള്ള കുറ്രങ്ങൾ നിലനിർത്തി
12തികയാത്ത പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയാൽ മരണം വരെ കഠിനതടവ്. കുറഞ്ഞത് 20 വർഷം.
വൈവാഹിക ബലാത്സംഗം കുറ്റമാക്കിയില്ല
ഏകാന്ത തടവ് നിലനിർത്തി
ലഹരിയിൽ പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കിയാൽ ശിക്ഷ സാമൂഹ്യ സേവനം.
ചോദ്യ പേപ്പർ ചോർത്തിയാൽ 7 കൊല്ലം വരെ തടവ്
കുട്ടികൾ കുറ്റം ചെയ്താൽ
ഏഴ് വയസിന് താഴെയുള്ള കുട്ടികൾ കുറ്റം ചെയ്താൽ കേസില്ല. കുറ്റത്തിന്റെ പ്രത്യാഘാതം മനസിലാവാത്ത 12 വയസ് വരെയുള്ള കുട്ടികൾക്കും ഇളവ്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത
മുങ്ങിയ പ്രതികളുടെ അസാന്നിദ്ധ്യത്തിൽ വിചാരണ നടത്തി വിധി പറയാം.
വിചാരണ ഓൺലൈനായി നടത്താം
90 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്കിടെ പ്രതിയുടെ15 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടാം
ഭാരതീയ സാക്ഷ്യ ബിൽ
തെളിവ് നിയമത്തിലെ മിക്ക വ്യവസ്ഥകളും നിലനിർത്തി
ഇലക്ട്രോണിക് റെക്കോർഡുകൾ പ്രാഥമിക തെളിവാകും
.