വിൻ ഡീസലിനെതിരെ ലൈംഗികാതിക്രമ കേസ്
വാഷിംഗ്ടൺ: ഹോളിവുഡ് താരം വിൻ ഡീസലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. നടന്റെ മുൻ അസിസ്റ്റന്റ് ആസ്റ്റ ജോനാസണിന്റെ പരാതിയെ തുടർന്നാണ് നടപടി. 2010ൽ ഫാസ്റ്റ് ഫൈവിന്റെ ചിത്രീകരണത്തിനിടെ അറ്റ്ലാൻഡയിലെ സെന്റ് റെജിസ് ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും പിന്നാലെ നടന്റെ സഹോദരി സമാന്ത വിൻസെന്റ് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും ആസ്റ്റ ആരോപിച്ചു.
നടനിൽ നിന്ന് കടുത്ത മാനസിക ബുദ്ധിമുട്ട് നേരിട്ടെന്നും ആസ്റ്റ പറയുന്നു. വിൻ ഡീസലിന്റെ നിർമ്മാണ കമ്പനിയായ വൺ റേസ് ഫിലിംസിനെതിരെയും സമാന്തയ്‌ക്കെതിരെയും പരാതി നൽകി.
ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും 9 ദിവസം മാത്രം ജോലി ചെയ്ത പരാതിക്കാരി 13 വർഷത്തിന് ശേഷം രംഗത്തെത്തിയത് ദുരൂഹമാണെന്നും താരത്തിന്റെ അഭിഭാഷകൻ പറയുന്നു. ഭയം മൂലമാണ് താൻ നിബ്ദത പാലിച്ചതെന്ന് ആസ്റ്റ പ്രതികരിച്ചു. ഹോളിവുഡിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന നടന്മാരിൽ ഒരാളാണ് 56കാരനായ വിൻ ഡീസൽ.