ബി ജെ പി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായി, മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂരിനെ മറന്നു, വിമർശനവുമായി സജി ചെറിയാൻ
ആലപ്പുഴ: ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നൽകിയ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. ബി.ജെ.പി വിരുന്നിന് വിളിച്ചപ്പോൾ
ചില ബിഷപ്പുമാർക്ക് രോമാഞ്ചനമുണ്ടായെന്ന് സജി ചെറിയാൻ പറഞ്ഞു. ബി.ജെ.പി നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം ബിഷപ്പുമാർ മറന്നുവെന്നും മന്ത്രി ആരോപിച്ചു. ബി.ജെ.പിയുടെ വിരുന്നിന് പോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർക്ക് അതൊരു വിഷയമായില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പുന്നപ്ര വടക്ക് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സജി ചെറിയാൻ.
സംസ്ഥാനത്ത് 2026ലും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു, പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻവിജയം നേടും. മാദ്ധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധത എല്ലാതലത്തിലും പ്രാവർത്തികമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നൽകിയ ക്രിസ്മസ് വിരുന്നിൽ മുംബയ് ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വൽഡ് ഗ്രേഷ്യസ്, ഡൽഹി ആർച്ച് ബിഷപ്പ് അനിൽ ക്യൂട്ടോ, സിറോ മലബാർ സഭ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ ഡയറക്ടർ പോൾ സ്വരൂപ്, വ്യവസായികളായ ജോയ് ആലുക്കാസ്, അലക്സാണ്ടർ ജോർജ് , കായികതാരം അഢ്ജു ബോബി ജോർജ്, നടൻ ദിനോ മോറിയ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.