'എന്റെ മാത്രമല്ല, അമ്മയുടെയും മകളുടെയും ഉൾപ്പെടെയുള്ള ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിക്കുന്നു'; പിന്നിൽ വൈരാഗ്യമെന്ന് നടി പ്രവീണ

Saturday 20 January 2024 1:54 PM IST

ന്യൂഡൽഹി: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ പ്രതി പിടിയിൽ. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി 26കാരനായ ഭാഗ്യരാജ് ആണ് ഡൽഹിയിൽ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്.

പ്രവീണയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ 2021 നവംബറിലും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുകയായിരുന്നു. ഇതിനെതിരെ പ്രവീണ രംഗത്തെത്തിയതോടെയാണ് വീണ്ടും ഇയാളെ അറസ്റ്റ് ചെയ്തത്. വൈരാഗ്യ ബുദ്ധിയോടെ പ്രതി കൂടുതൽ ദ്രോഹിക്കുകയാണ് എന്നാണ് പ്രവീണ വെളിപ്പെടുത്തിയിരിക്കുന്നത്.

ഭാഗ്യരാജിനെതിരെ 2021ലാണ് പ്രവീണ തിരുവനന്തപുരം സൈബർ പൊലീസിൽ പരാതി നൽകിയത്. തന്റെ ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്ത് മോർഫിംഗിലൂടെ നഗ്നചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകുന്നുവെന്നായിരുന്നു പരാതി. തുടർന്നാണ് നാലംഗ പൊലീസ് സംഘം ഡൽഹിയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്‌ടോപ്പിൽ നിന്ന് ഇത്തരത്തിലുള്ള വേറെയും ചിത്രങ്ങൾ കണ്ടെത്തിയിരുന്നു.

കോടതി റിമാൻഡ് ചെയ്ത ഭാഗ്യരാജ് ഒരു മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ജാമ്യത്തിലിറങ്ങി വീണ്ടും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുകയായിരുന്നു. ഇയാൾ കുറ്റകൃത്യം തുടരുകയാണെന്നും തന്റെ മകളുടെയും അമ്മയുടെയും മറ്റ് സ്ത്രീകളുടെയും അടക്കം നിരവധിപേരുടെ ഫോട്ടോകൾ അശ്ലീലമായി പ്രചരിപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞ മാസം നടി വെളിപ്പെടുത്തിയിരുന്നു ഇതിന് പിന്നാലെയാണ് സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം നടത്തി പ്രതിയെ ഇപ്പോൾ വീണ്ടും പിടികൂടിയത്.

Advertisement
Advertisement