രാംലല്ലയുടെ പുഞ്ചിരി ഇനി വിശ്വാസികൾക്ക് സ്വന്തം, പ്രാണപ്രതിഷ്‌ഠ നടന്നു

Monday 22 January 2024 12:34 PM IST

ലക്‌നൗ: ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികൾ കാത്തിരുന്ന മുഹൂർത്തം സഫലമായി. അയോദ്ധ്യാപുരിയിലെ ശ്രീരാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു വിശിഷ്‌ട വ്യക്തികളുടെയും സാന്നിദ്ധ്യത്തിൽ നടന്നു. ഉച്ചയ‌്ക്ക് 12.10 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിലെത്തിച്ചേർന്നു. കൈയിൽ കിരീടവും പട്ടുമേന്തി ഗർഭഗൃഹത്തിനകത്തേക്ക് കടന്ന മോദി പ്രതിഷ്‌ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ് എന്നിവർ ശ്രീകോവിലിൽ സന്നിഹിതരായിരുന്നു. വാരാണസിയിലെ ലക്ഷ്മികാന്ത് ദിക്ഷീതാണ് മുഖ്യ പരോഹിതൻ. രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കുകിഴക്ക് ഭാഗങ്ങളിൽ നിന്നുള്ള 14 ദമ്പതികൾ 'മുഖ്യ യജമാൻ' പദവിയിൽ ചടങ്ങിൽ സംബന്ധിച്ചു.

പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ 50ൽപ്പരം വാദ്യ ഉപകരണങ്ങളുടെ 'മംഗൾ ധ്വനി' സംഗീത വിരുന്ന് നടന്നു. സംഗീത നാടക അക്കാഡമിയുടെ സഹായത്തോടെയായിരുന്നു ഇത്. ഗായകൻ ശങ്കർ മഹാദേവൻ അടക്കമുള്ളവർ സംഗീത വിരുന്നിന് നേതൃത്വം നൽകി.

2000ൽ അധികം സന്യാസിമാർ, അമിതാഭ് ബച്ചൻ, രജനികാന്ത്, സച്ചിൻ തെണ്ടുൽക്കർ, അംബാനി കുടുംബം, ചിരഞ്ജീവി, അനുപം ഖേർ, മാധുരി ദീക്ഷിത്, അക്ഷയ് കുമാർ, രൺബീർ കപൂർ, ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ, സണ്ണി ഡിയോൾ, പ്രഭാസ്, യഷ് ക്ഷണിക്കപ്പെട്ടവരായ 2200ൽ അധികം വിഐപികൾ ചടങ്ങിൽ പങ്കെടുത്തു.