സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ പണം നൽകിയിട്ട് 3 മാസം
ആലപ്പുഴ: അദ്ധ്യയനവർഷം അവസാനിക്കാൻ രണ്ട് മാസം മാത്രം അവശേഷിക്കുമ്പോഴും സ്കൂളുകളിലെ ഉച്ചഭക്ഷണവിതരണത്തിന് ചെലവാക്കിയ തുക പ്രഥമാദ്ധ്യാപകർക്ക് ലഭിച്ചിട്ട് മൂന്ന് മാസം പിന്നിടുന്നു. സമയബന്ധിതമായി കുടിശികത്തുക വിതരണം ചെയ്യുമെന്ന സർക്കാർ വാഗ്ദാനം പാഴായതോടെ സർവീസിൽ നിന്ന് വിരമിക്കാറായ പ്രഥമാദ്ധ്യാപകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ തുകയാണ് കിട്ടാനുള്ളത്. ഗ്യാസ്, പലചരക്ക് സാധനങ്ങൾ, മുട്ട, ഏത്തപ്പഴം ഉൾപ്പെടെ വാങ്ങിയ ഇനത്തിലും പാചക തൊഴിലാളികൾക്കുള്ള കൂലിയിനത്തിലും വൻ തുകയാണ് പ്രഥമാദ്ധ്യാപകർക്ക് ബാദ്ധ്യയായുള്ളത്. ശമ്പളത്തിൽ നിന്നുള്ള തുകയാണ് പലരും ഇതിനായി ചെലവിട്ടത്. ഇതോടെ അദ്ധ്യാപകരുടെ കുടുംബ ബഡ്ജറ്റ് തന്നെ താളം തെറ്റിയ അവസ്ഥയിലാണ്. ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരുദിവസം മുട്ടയും നൽകണം. മുട്ടകഴിക്കാത്തവർക്ക് ഏത്തപ്പഴമാണ് നൽകേണ്ടത്. ഇതിനുള്ള തുക അധികമായി നൽകാറില്ല. അധിക ചെലവ് പ്രഥമാദ്ധ്യാപകർ സ്വന്തമായി വഹിക്കണം. ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രം 60ശതമാനവും സംസ്ഥാനം 40 ശതമാനവുമാണ് വഹിക്കുന്നത്.
പ്രതിസന്ധിയിൽ പ്രഥമാദ്ധ്യാപകർ
1.പ്രഥമാദ്ധ്യാപകർക്ക് ഉത്തരവാദിത്വം കൂടുതലായതിനാൽ ഇവർക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും ഉച്ചഭക്ഷണത്തിനായി ചെലവഴിക്കേണ്ട ഗതികേടിലാണ്
2. ജില്ലയിലെ കൂടുതൽ പ്രഥമാദ്ധ്യാപകരും മാർച്ചിൽ വിരമിക്കുന്നതോടെ പുതിയ പ്രഥമാദ്ധ്യാപകർക്ക് വേണം തുക കൈമാറേണ്ടത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇവരുടെ നിയമനം അംഗീകരിക്കാതെ പണം അക്കൗണ്ടിലേക്ക് കൈമാറാനും കഴിയില്ല. ഇത് സാമ്പത്തിക പ്രതിസന്ധി തുടരാൻ ഇടയാക്കും.
3.കുടിശികത്തുക എന്ന് കൈമാറാനാകുമെന്ന് അധികൃതർക്ക് ഉറപ്പ് പറയാൻ കഴിയുന്നില്ല. 2016ൽ നിശ്ചയിച്ച ഉച്ചഭക്ഷണ ചെലവ് നിരക്ക് ഇതുവരെ പരിഷ്ക്കരിച്ചിട്ടുമില്ല
പാചകചെലവിന് നവംബർ മുതൽ ജനുവരിവരെയും പാചക തൊഴിലാളികൾക്ക് ഡിസംബർ, ജനുവരി മാസത്തെയും തുകയാണ് കുടിശികയുള്ളത്. സർക്കാർ അനുവദിക്കുന്ന മുറയ്ക്ക് തുക കൈമാറും
-ഡി.ഡി.ഇ ഓഫീസ് അധികൃതർ
ജില്ലയിൽ
സ്കൂളുകൾ..........................732
പാചകത്തൊഴിലാളികൾ......777
പദ്ധതിതുക
കേന്ദ്രം..............60ശതമാനം
സംസ്ഥാനം.....40ശതമാനം