ധനകാര്യ കമ്മീഷൻ നിർദേശിച്ചതിലും കൂടുതൽ തുക നൽകി; രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്‌മെന്റ് കേരളത്തിലേതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്‌മെന്റ് കേരളത്തിലേതാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ധനകാര്യ മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അഡ്വക്കേറ്റ് ജനറൽ മുഖേന കോടതിയെ അറിയിച്ചു.
കടമെടുപ്പ് പരിധി കൂട്ടാൻ സാധിക്കില്ലെന്നും, ധനകാര്യ കമ്മീഷൻ നിർദേശിച്ചതിലും കൂടുതൽ തുക നൽകിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. നാൽപ്പത്തിയാറ് പേജുള്ള കുറിപ്പാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങൾ പോലെ രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്‌മെന്റാണ് കേരളത്തിലേത്. 2021 -22 ൽ കടമെടുപ്പ് ജിഡിപി 39 ശതമാനമായി ഉയർന്നു. 2018 -19ൽ ഇത് 31 ശതമാനമായിരുന്നു. കേന്ദ്ര സർക്കാർ നൽകേണ്ട ജി എസ് ടി നഷ്ടപരിഹാരം, നികുതി വരുമാനം, കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള പണം എന്നിവ നൽകിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷവും ഊർജമേഖലയിലേക്ക് നാലായിരം കോടി നൽകി. ഇത്രയൊക്കെ നൽകിയിട്ടും മോശം ധനകാര്യ മാനേജ്‌മെന്റ് കാരണം കേരളം കടത്തിലേക്ക് പോകുകയാണെന്നും ഇതിന്റെ ഉത്തരവാദിത്തം കേരളത്തിന് മാത്രമാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.