അഞ്ചംഗ സംഘം അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു
കഴക്കൂട്ടം: അഞ്ചംഗ സംഘം അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു.വഞ്ചിയൂർ ബാറിലെ അഭിഭാഷകനും അഴൂർ സ്വദേശിയുമായ വിനോദാണ് ക്രൂരമർദ്ദനത്തിനിരയായത്. കേസ് സംബന്ധമായ വിഷയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മൂന്ന് ദിവസം മുൻപ് പരിചയപ്പെട്ട യുവാവാണ് ഇദ്ദേഹത്തെ കഴക്കൂട്ടത്ത് വിളിച്ച് വരുത്തിയത്.
ശനിയാഴ്ച വൈകിട്ട് കഴക്കൂട്ടത്ത് ട്രെയിനിൽ വന്നിറങ്ങിയ വിനോദിനെ അജിത്ത് എന്ന് പേരു പറഞ്ഞ് പരിചയപ്പെടുത്തിയ യുവാവ് ബൈക്കിൽ കയറ്റി പുത്തൻതോപ്പിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടുപോവുകയായിരുന്നു.സമീപത്ത് കാണുന്ന വീട് യുവാവിന്റേതാണെന്നും പറഞ്ഞു. പിന്നീട് കാറിലെത്തിയ മറ്റ് നാലുപേരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു.
വടിയും മറ്റും ഉപയോഗിച്ച് ശരീരമാസകലം തല്ലിച്ചതച്ചു.ചെവിക്ക് സാരമായ പരിക്കുണ്ട്.നിലവിളി കേട്ട് സമീപവാസികളായ ആരോ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.പൊലീസെത്തിയപ്പോൾ സംഘം അഭിഭാഷകനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.ഇയാളുടെ പണം അപഹരിക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. പൊലീസാണ് വിനോദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.