കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ : മുൻ വൈരാഗ്യത്തെ തുടർന്ന് കല്ല് കൊണ്ട് നെറ്റിയിലും തലയ്ക്കും പല പ്രാവശ്യം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പുല്ലൂറ്റ് കൊള്ളിക്കത്തറ അൻസാബ് (30), ലോകമലേശ്വരം ഒ.കെ ആശുപത്രി ഒല്ലാശ്ശേരി വീട്ടിൽ ശരത്ത് (34) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30ന് കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിലെ തെക്കേ നടയിലായിരുന്നു സംഭവം. പൊന്നാംപടിക്കൽ സെയ്തു മുഹമ്മദ് മകൻ ബിരിയാണി ജബ്ബാർ എന്ന് വിളിക്കുന്ന ജബ്ബാറിനെയാണ് പ്രതികൾ ആക്രമിച്ചത്. തലയ്ക്ക് മാരക പരിക്കേറ്റ ജബ്ബാർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻസ്‌പെക്ടർ എം.ശശിധരന്റെ നേതൃത്വത്തിലുള്ള എസ്.ഐമാരായ ഹരോൾഡ് ജോർജ്ജ്, സാജൻ, എസ്.ഐ രാജൻ, സി.പി.ഒമാരായ ഗിരീഷ്, സജിത്ത്, അബിഷ്, ബിനിൽ, സനോജ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.