'ടി പി വധക്കേസിൽ നേതാക്കളിലേക്ക് എത്താൻ കഴിയുന്ന ഏക കണ്ണി'; പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയെന്ന് കെ എം ഷാജി
മലപ്പുറം: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ടി പി കൊലക്കേസ് അന്വേഷണത്തിൽ നേതാക്കളിലേക്ക് എത്താൻ കഴിയുന്ന ഏക കണ്ണിയായിരുന്നു കുഞ്ഞനന്തൻ. വിഷബാധയെ തുടർന്നാണ് കുഞ്ഞനന്തൻ മരിച്ചതെന്നും കെ എം ഷാജി പറഞ്ഞു.
'കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്നുപേർ മൃഗീയമായാണ് കൊല്ലപ്പെട്ടത്. കുറച്ചാളുകളെ കൊല്ലാൻ വിടും. അവർ കൊന്നുകഴിഞ്ഞ് വരും. കുറച്ചുകഴിഞ്ഞ് ഇവരിൽ നിന്ന് രഹസ്യം ചോർന്നേക്കുമെന്ന ഭയംവരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലക്കേസിൽ ഏറ്റവും പ്രധാനപ്പെട്ട പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.' - മുസ്ലീം ലീഗ് മുനിസിപ്പൽ കമ്മിറ്റി നടത്തിയ പഞ്ചദിന ജനകീയ പ്രതികരണയാത്രയുടെ സമാപന സമ്മേളനത്തിൽ കെ എം ഷാജി പറഞ്ഞു.
ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ 13-ാം പ്രതിയായിരുന്നു പി കെ കുഞ്ഞനന്തൻ. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു. അസുഖത്തെ തുടർന്ന് ഒരു വർഷത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറ്റിലെ അണുബാധ മൂർച്ഛിച്ചതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മരിച്ചത്.