ചികിത്സയ്‌ക്കിടെ സ്വയംഭോഗം, പൊലീസെത്തും മുമ്പ് വനിതാ ഡോക്‌ടറെ കാണാൻ പ്രതിയുടെ മാതാപിതാക്കളെത്തി; ഒരു മാസമായിട്ടും അറസ്റ്റില്ല

Thursday 22 February 2024 12:24 PM IST

തിരുവനന്തപുരം: ചികിത്സയ്ക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത ആളെ പിടികൂടാതെ പൊലീസ്. ഇ സഞ്ജീവനി പോർട്ടൽ വഴി ചികിത്സ നടത്തുന്നതിനിടയിൽ പ്രതി നഗ്നത കാണിക്കുകയായിരുന്നു.ജനുവരി ഇരുപത്തിയഞ്ചിനായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം തന്നെ ഡോക്ടർ പരാതി നൽകിയിരുന്നു.

രാഹുൽ കുമാർ, ഭോപ്പാൽ, മദ്ധ്യപ്രദേശ് എന്നായിരുന്നു അഡ്രസ് കാണിച്ചിരുന്നത്. ആദ്യം വീഡിയോ ഒന്നും ഇല്ലായിരുന്നു. പിന്നീട് മുഖം വ്യക്തമായി കണ്ടു. എന്താണ് അസുഖമെന്ന് ചോദിച്ചപ്പോൾ മറുപടിയില്ല. തുടർന്ന് 'എനിക്ക് നിങ്ങളെ കാണാൻ കഴിയുന്നില്ലെ'ന്ന് മെസേജ് വന്നു. ഇതു പറഞ്ഞു തീർന്ന ഉടനെ ഇയാൾ ക്യാമറ താഴ്ത്തി സ്വയംഭോഗം തുടങ്ങിയെന്ന് ഡോക്ടർ ഒരു ചാനലിനോട്‌ വെളിപ്പെടുത്തി.

'ഇരുപത്തിയഞ്ച് രാത്രിയിലാണ് ഇത് സംഭവിക്കുന്നത്. ഇരുപത്തിയാറാം തീയതി രാവിലെ തന്നെ ഞാൻ എന്റെ ചീഫ് നോഡൽ ഓഫീസർക്ക് പരാതി നൽകിയിരുന്നു. സ്‌ക്രീൻഷോട്ട് എടുത്തിട്ടുണ്ടായിരുന്നു. മുപ്പതാം തീയതിയാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നെ തമ്പാനൂർ പൊലീസ് വിളിച്ചത് കുറച്ച് ഡിലേയായിട്ടാണ്. പരാതിയുണ്ടോയെന്ന് ചോദിച്ചു. പരാതിയുണ്ടെന്ന് പറഞ്ഞു. സ്‌റ്റേറ്റ്‌മെന്റ് എടുക്കാൻ വരാൻ പറഞ്ഞു. ഞാൻ സ്റ്റേറ്റ്‌മെന്റ് കൊടുത്തത് പതിനൊന്നാം തീയതിയാണ്. നൈറ്റ് ഡ്യൂട്ടി വീട്ടിൽവച്ച് നമ്മുടെ ലാപ്‌ടോപ്പിൽ തന്നെയാണ് ചെയ്യുന്നത്. വീടിന്റെ ലൊക്കാലിറ്റി വച്ച് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് കേസ് കൈമാറേണ്ടതെന്നും പറഞ്ഞ് അവർ 13-ാം തീയതി കേസ് അങ്ങോട്ട് ട്രാൻസ്ഫർ ചെയ്തു. പതിനാലാം തീയതി കഴക്കൂട്ടം സ്റ്റേഷനിലെ വനിതാ പൊലീസ് വന്ന് വീണ്ടും മൊഴിയെടുത്തു. പതിനഞ്ചാം തീയതി സി ഐയും സൈബർ പൊലീസും വീട്ടിൽ വന്ന് ലാപ്‌ടോപ്പ് പരിശോധിച്ചു. കോൾ ഡീട്ടെയിൽസെല്ലാം നോട്ട് ചെയ്‌തെടുത്തു. പ്രതിയുടെ പേര് അനന്തു എന്നാണ് പൊലീസ് പറയുന്നത്. 25 വയസ് തോന്നിക്കും. കേസ് പിൻവലിക്കണമെന്ന് പറഞ്ഞ് പതിനാലിന് ഈ പയ്യന്റെ മാതാപിതാക്കൾ എന്റെ വീട്ടിൽ വന്നിരുന്നു. അന്ന് വൈകിട്ടാണ് പൊലീസ് റീസ്റ്റേറ്റ്‌മെന്റ് എടുക്കാൻ വരുന്നത്. അതിനുമുമ്പ് പ്രതിയുടെ മാതാപിതാക്കൾ എന്റെ വീട്ടിലെത്തി.'- ഡോക്ടർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

അതേസമയം, പ്രതി പി ജി വിദ്യാർത്ഥിയാണെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് ഇയാൾക്കെതിരെ സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

Advertisement
Advertisement