മർദ്ദനമേറ്റ എസ്.ഐയ്ക്ക് വിദഗ്ദ്ധ ചികിത്സ നൽകും
കുമളി : ഡ്യൂട്ടിക്കിടെ അക്രമിയുടെ മർദ്ദനമേറ്റ് തലയ്ക്ക് പരിക്കേറ്റ കുമളി എസ്.ഐ ഷഹീർ ഷാ വിദഗ്ദ്ധ ചികിത്സയിൽ. എസ്. ഐയെ തിരുവനന്തപുരം ശ്രീരാമകൃഷ്ണ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അക്രമിയുടെ അടിയേറ്റ് വലത് ചെവിയുടെ കേൾവിക്ക് തകരാർ സംഭവിച്ചതിനാൽ തലയുടെ എം.ആർ.ഐ സ്‌കാനിംഗ് നടത്തി. തുടർ വിശ്രമവും ചികിത്സയും വേണ്ടി വന്നേക്കുമെന്നാണ് സൂചന.
തിരുവനന്തപുരം സ്വദേശിയായ എസ്.ഐക്ക് വെള്ളിയാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് കുമളിക്ക് സമീപം റോസാപ്പൂക്കണ്ടത്ത് കാട്ട് ബാബു എന്നറിയപ്പെടുന്ന ബാബു ( 43) വിന്റെ മർദ്ദനമേറ്റത്. റോസാപ്പുകണ്ടം കോളനിയിൽ രാത്രിയിൽ ബാബു ബഹളമുണ്ടാക്കുന്നത് അറിഞ്ഞെത്തിയതായിരുന്നു എസ്.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം.
ദേഹത്ത് മുഴുവൻ മുറിവേറ്റ് ചോരയൊലിച്ച് കാണപ്പെട്ട പ്രതിയെ ആശുപത്രിയിയിലേക്ക് നീക്കാനുള്ള ശ്രമത്തിനിടെയാണ് എസ്.ഐ ക്ക് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ എസ്.ഐയെ പൊലീസുകാർ സംരക്ഷിക്കുന്നതിനിടയിൽ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയായ ബാബുവിനു വേണ്ടി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതിയെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് അറിയുന്നത്.