കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുൻ മന്ത്രി ബസവരാജ് പാട്ടീൽ രാജിവച്ചു
മുംബയ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുൻ മന്ത്രിയും കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ ബസവരാജ് പാട്ടീൽ രാജി വച്ചു. ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്.
മുൻ മന്ത്രി അശോക് ചവാൻ രാജി വച്ചതിനു പിന്നാലെയാണ് ബസവരാജ് പാട്ടീലും പാർട്ടി വിട്ടത്.
മറാത്ത്‌വാഡ മേഖലയിലെ കോൺഗ്രസിന്റെ പ്രധാന ലിംഗായത്ത് നേതാവാണ് ബസവരാജ് പാട്ടീൽ.
ഔസ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എം.എൽ.എയായി.
ബസവരാജ് കോൺഗ്രസ് വിടുന്നതുകൊണ്ട് പാർട്ടിക്ക് നഷ്ടമൊന്നും സംഭവിക്കില്ലെന്ന് കോൺഗ്രസ് നേതാവ് അഭയ് സലൂംഗെ പ്രതികരിച്ചു. 2019ലെ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനു ശേഷം ജനങ്ങളുമായി ബന്ധമില്ലാത്ത നേതാവാണ് ബസവരാജ് എന്നും പറഞ്ഞു. അടുത്തിടെ മഹാരാഷ്ട്ര കോൺഗ്രസിൽനിന്ന് അശോക് ചവാൻ, മിലിന്ദ് ദേവ്റ, ബാബ സിദ്ധിഖി തുടങ്ങിയ നേതാക്കളും രാജി വച്ചിരുന്നു. അശോക് ചവാൻ ബി,ജെ.പിയിലും മിലിന്ദ് ദേവ്റ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലും ചേർന്നു. രണ്ടു പേർക്കും രാജ്യസഭാ സീറ്റും ലഭിച്ചു.