സത്യനാഥൻ വധം: പ്രതിയെ ആറ് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു

Friday 01 March 2024 1:41 AM IST

കൊയിലാണ്ടി: സി.പി.എം നേതാവ് പി.വി. സത്യനാഥൻ വധക്കേസിലെ പ്രതി അഭിലാഷിനെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അജികൃഷ്ണയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. അന്വേഷണസംഘം ചൊവ്വാഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയത്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരായ പേരാമ്പ്ര ഡിവൈ.എസ്.പി. ബിജു, ഇൻസ്പെക്ടർ മെൽവിൽ ജോസ്, എസ്.ഐമാരായ മനോജ്, പ്രദീപ് കുമാർ, എ.എസ്.ഐ കെ. പി ഗിരീഷ് കുമാർ, എസ്.സി.പിഒ. ഒ.കെ. സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയൊരുക്കിയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.

ഫിബ്രവരി 22നാണ് കൊലപാതകം നടന്നത്. പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയാണ് സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനെ ക്ഷേത്രത്തിൽവച്ച് പ്രതി അഭിലാഷ് കത്തികൊണ്ട് കുത്തി വീഴ്ത്തിയത്. ആറ് കുത്തുകളേറ്റ പി.വി സത്യനാഥൻ ആശുപത്രിയിലെത്തുംമുമ്പേ രക്തം വാർന്ന് മരിച്ചിരുന്നു. കുത്തി പരിക്കേൽപ്പിച്ച പ്രതി പന്തലായനി വഴി കാൽനടയായി സഞ്ചരിച്ച് കൊയിലാണ്ടി പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇതുവരെ പ്രതി കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. പ്രതിയെ വൈദ്യ പരിശോധന നടത്തിയശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Advertisement
Advertisement