മുരളീധരൻ കേരളത്തിലെ ഏറ്റവും മികച്ച നേതാവ്, പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കും; പ്രതികരിച്ച് ടി എൻ പ്രതാപൻ

Friday 08 March 2024 7:38 AM IST

തൃശൂർ: കേരളത്തിലെ ഏറ്റവും മികച്ച നേതാവാണ് കെ മുരളീധരനെന്ന് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ എംപി. തൃശൂരിൽ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകുമെന്നും കോൺഗ്രസ് വിജയിക്കേണ്ടത് തന്റെയും ആവശ്യമാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും മുരളീധരന്റെ ഡ്രൈവിംഗ് സീറ്റിൽ താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ടി എൻ പ്രതാപനായിരിക്കും തൃശൂരിലെ യു ഡി എഫ് സ്ഥാനാർത്ഥിയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചുമരെഴുത്തും പോസ്റ്ററൊട്ടിക്കലുമൊക്കെയായി അദ്ദേഹം മുന്നോട്ടുപോകുന്നതിനിടയിലാണ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പാർട്ടി മുരളീധരനെ തീരുമാനിക്കുന്നത്.

പ്രതാപന് നിയമസഭയില്‍ സീറ്റ് നല്‍കുമെന്നാണ് വിവരം. പദ്മജ വേണുഗോപാല്‍ കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് വടകര സിറ്റിംഗ് എം പി കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റിയത്. വടകരയിൽ ഷാഫി പറമ്പിൽ മത്സരിച്ചേക്കും.

പദ്മജ ബിജെപിയിലേക്ക് പോയതിന്റെ ക്ഷീണം മാറ്റാനാണ് കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകന്‍ കെ മുരളീധരനെ എത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്നാണ് സൂചന. മറ്റ് മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാരെ തന്നെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.