ചൈനീസ് അതിർത്തിയിൽ ലോകത്തെ ഏറ്റവും നീളമുള്ള ഇരട്ടപ്പാത തുരങ്കം തുറന്നു

Sunday 10 March 2024 4:56 AM IST

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈനീസ് അതിർത്തിയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപം നിർമ്മിച്ച തന്ത്രപ്രധാനമായ സെല തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ലോകത്തെ ഏറ്റവും നീളം കൂടിയ ഇരട്ടപാത തുരങ്കമാണിത്. അരുണാചൽ പ്രദേശിലെ ബലിപാറ-ചാരിദുവാർ-തവാങ് റോഡിൽ അതിശൈത്യത്തിൽ അടക്കം 365 ദിവസവും ഗതാഗതം സാദ്ധ്യമാക്കും.

ഇന്ത്യ - ചൈന അതിർത്തിയിൽ സൈനിക , ആയുധ നീക്കത്തിന് സെല തുരങ്കം സഹായിക്കും. കനത്ത മഴ, മഞ്ഞുവീഴ്ച, മണ്ണിടിച്ചിൽ എന്നിവ മൂലം ഈ റോഡിൽ ഗതാഗതം പതിവായി തടസപ്പെടുമായിരുന്നു.

2019 ഫെബ്രുവരിയിൽ മോദി തറക്കല്ലിട്ട സെല തുരങ്കം കൊവിഡ് തടസങ്ങൾ മറികടന്ന് റെക്കാഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. തിരഞ്ഞെടുപ്പു നേട്ടത്തിനല്ല, രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനാണ് മോദി പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സെല തുരങ്കം

ചെലവ് 825 കോടി രൂപ

ഓസ്ട്രിയൻ ടണലിംഗ് സാങ്കേതിക വിദ്യ.

സമുദ്ര നിരപ്പിൽ നിന്ന് 13,000 അടി ഉയരം

രണ്ട് തുരങ്കം: 1,003 മീറ്റർ സിംഗിൾ ട്യൂബ്, 1,595 മീറ്റർ ഇരട്ടപ്പാത രക്ഷാപ്രവർത്തനത്തിന് എസ്‌കേപ്പ് ട്യൂബ്

തുരങ്കത്തിൽ കുടുങ്ങിയവരെ ഇതിലൂടെ പുറത്തെത്തിക്കാം.

ദിവസം 3,000 കാറുകളും 2,000 ട്രക്കുകളും

പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്റർ

അത്യാധുനിക സുരക്ഷാ സന്നാഹങ്ങൾ

രാജ്യത്തെ ഉയരമുള്ള അണക്കെട്ട്

അരുണാചൽ പ്രദേശിലെ ലോവർ ദിബാംഗ് വാലി ജില്ലയിൽ ദിബാംഗ് വിവിധോദ്ദേശ്യ ജലവൈദ്യുത പദ്ധതിക്ക് പ്രധാനമന്ത്രി ശിലയിട്ടു. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായിരിക്കും ഇത്. 31,875 കോടി രൂപയാണ് ചെലവ്.